ന്യൂഡൽഹി: അധുനിക ഇന്ത്യയും മഹാഭാരതകാലവും തമ്മിൽ താരതമ്യം ചെയ്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഒരു രാജ്യത്തിന്റെ വിദേശനയം എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം മഹാഭാരത കാലത്തെ കുറിച്ച് സംസാരിച്ചത്. പാകിസ്താനോടുള്ള ഇന്ത്യയുടെ തന്ത്രപരമായ നിലപാടിനെ അദ്ദേഹം കൃഷ്ണന്റെ ക്ഷമയുമായി ആണ് താരതമ്യം ചെയ്തത്.
നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. ശിശുപാലനെ അദ്ദേഹം എങ്ങനെ നേരിട്ടുവെന്ന് നോക്കൂ.അദ്ദേഹം 100 തവണ ക്ഷമിച്ചു, 100 ാമത്തെ തെറ്റിന് അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പരാമർശം. തന്റെ പുസ്തകമായ ‘ദി ഇന്ത്യ വേ; സ്ട്രാറ്റജീസ് ഫോൺ ആൻ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മറാത്തി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ ഏറ്റവും വലിയ നയതന്ത്രജ്ഞൻ ആരാണെന്ന് ഞാൻ ആരോടെങ്കിലും ചോദിച്ചാൽ, ആ വ്യക്തി ഒരു പാശ്ചാത്യ രാജ്യത്ത് നിന്നുള്ള നയതന്ത്രജ്ഞന്റെ പേരായിരിക്കും പറയുകയെന്ന് ഞാൻ നിങ്ങൾക്ക് രേഖാമൂലം എഴുതി നൽകാം. നയതന്ത്ര പുസ്തകങ്ങളെ കുറിച്ച് ചോദിച്ചാൽ അവർ വിദേശ എഴുത്തുകാരുടെ പേര് പറയും.ഇതെല്ലാം തിരുത്തി കുറിക്കണമെന്നുള്ളതിനാലാണ് ഞാൻ ഈ പുസ്തകം എഴുതിയത് ‘വിദേശകാര്യമന്ത്രി പറഞ്ഞു.
ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.’ഏറ്റവും വലിയ നയതന്ത്രജ്ഞൻ ആരാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് ശ്രീകൃഷ്ണനും ഹനുമാൻജിയുമാണെന്ന് പറയും. നിങ്ങൾ അവരെ രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് കാണുന്നു എന്ന് കരുതുക. എന്തായിരുന്നു സ്ഥിതി? എന്തായിരുന്നു ദൗത്യം? അവർ അത് എങ്ങനെ കൈകാര്യം ചെയ്തു? ഹനുമാൻ ജി തന്റെ ദൗത്യം പൂർത്തിയാക്കുക മാത്രമല്ല തുടർനടപടികൾ സ്വീകരിക്കുകയും സീതാജിയുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പിന്നെ ലങ്കയുടെ കണക്കെടുക്കുകയും അത് കത്തിക്കുകയും ചെയ്തു. അദ്ദേഹം ഒരു വിവിധോദ്ദേശ നയതന്ത്രജ്ഞനായിരുന്നു’.- വിദോശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
”ഏറ്റവും മികച്ച പത്ത് തന്ത്രപരമായ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണെങ്കിൽ, എനിക്ക് മഹാഭാരതത്തിൽ നിന്ന് ഉദാഹരണങ്ങൾ നൽകാൻ കഴിയും. ആ സമയത്ത് കുരുക്ഷേത്രയിൽ എന്താണ് സംഭവിച്ചത്? വ്യത്യസ്ത രാജ്യങ്ങൾ ഉണ്ടായിരുന്നു. ഓരോ രാജ്യത്തോടും ഏത് പക്ഷമാണ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. അവരിൽ ചിലർ ബൽറാമിനെയും രുക്മയെയും പോലെ ചേരിചേരാക്കാരായിരുന്നു. പരിമിതികളെക്കുറിച്ച് പറയുമ്പോൾ, അർജുനന്റെ ആശയക്കുഴപ്പം ഏറ്റവും അനുയോജ്യമാണ്. അവൻ വൈകാരികമായി പരസ്പരാശ്രിതനായിരുന്നു. അത് ഭൗതികമായിരുന്നില്ല, വൈകാരികമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ക്ഷമയെക്കുറിച്ചും മഹാഭാരതത്തെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി സംസാരിച്ചു. നമുക്ക് തന്ത്രപരമായ ക്ഷമ കാണിക്കാം. കൃഷ്ണഭഗവാൻ ശിശുപാലനെ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് തന്ത്രപരമായ ക്ഷമയുടെ ഏറ്റവും നല്ല ഉദാഹരണം. അദ്ദേഹം ശിശുപാലിനോട് 100 തവണ ക്ഷമിച്ചു, അപ്പോൾ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം. രാജ്യങ്ങൾക്കിടയിൽ മാന്യതയുണ്ട്. ചില നിയമങ്ങളുണ്ട്. മഹാഭാരതം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? എല്ലായ്‌പ്പോഴും നിയമങ്ങൾ ലംഘിക്കുന്നവർ അവരുടെ അവസാനം അവരെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു. എത്രയോ ഉദാഹരണങ്ങളുണ്ട്. പാണ്ഡവർ ഒരു ചെറിയ സൈന്യമായിരുന്നു, പക്ഷേ അവർ വിജയിച്ചു. കീർത്തിയ്ക്ക് മൂല്യമുണ്ട്. പാണ്ഡവരുടെ യശ്ശസ് മികച്ചതായിരുന്നു.
സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ ക്രമീകരണങ്ങളെക്കുറിച്ചും തന്ത്രപരമായ വഞ്ചനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജീവിതത്തിലൊരിക്കലും കളവ് പറയാതിരുന്ന യുധിഷ്ഠിരൻ തന്റെ മകൻ അശ്വത്ഥാമാവ് മരിച്ചുവെന്ന് ഗുരു ദ്രോണരെ തന്ത്രപരമായി വിശ്വസിപ്പിച്ചു യഥാർത്ഥത്തിൽ അശ്വത്ഥാമാവ് എന്ന ആനയാണ് കൊല്ലപ്പെട്ടത്. ഭീഷ്മ പിതാമഹനെ കൊല്ലാൻ കൃഷ്ണൻ ശ്രിഖണ്ഡിയെ മുൻനിർത്തി. രണ്ടിടത്തും പാണ്ഡവരെ തെറ്റായി കാണാമെങ്കിലും അക്കാലത്ത് തന്ത്രപരമായി അത് ശരിയായ നീക്കമായിരുന്നു.വലിയ നന്മയ്ക്കായി, ചിലപ്പോൾ തന്ത്രപരമായ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്, തന്ത്രപരമായ വഞ്ചനകൾ നടത്തേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post