പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ വിതറുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഭാരതത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതിക്കായി ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച സമുദ്രപാതയായ ‘ഹോർമുസ് കടലിടുക്കിനെ’ (Strait of Hormuz) ആശ്രയിക്കുന്നത് കുറയ്ക്കാൻ യുഎഇയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കടലിനടിയിലൂടെ ഇന്ധന പൈപ്പ് ലൈൻ നിർമ്മിക്കാനുള്ള വമ്പൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നു. ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ തന്ത്രപരമായ കരുത്ത് വർദ്ധിപ്പിക്കുന്ന ഈ നിർദ്ദേശം ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (PMO) സജീവ പരിഗണനയിലാണ്. നിലവിൽ ഇന്ത്യയുടെ 50 ശതമാനത്തോളം ക്രൂഡ് ഓയിലും 90 ശതമാനം എൽപിജി ഇറക്കുമതിയും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനും ഒമാനും ഇടയിലുള്ള ഈ പ്രദേശം സംഘർഷഭരിതമായ സാഹചര്യത്തിൽ തടസ്സപ്പെട്ടാൽ ഭാരതത്തിലെ ഇന്ധനവിലയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും അത് ദോഷകരമായി ബാധിക്കും. ഈ വെല്ലുവിളി മറികടക്കാനാണ് മോദി സർക്കാരിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’.
യുഎഇയുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കടലിനടിയിലൂടെയുള്ള ആഴക്കടൽ പൈപ്പ് ലൈൻ വഴി ഗ്യാസും ഓയിലും നേരിട്ട് ഭാരതത്തിലെത്തിക്കാൻ സാധിക്കും. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ചരക്കുനീക്കത്തിനുള്ള ഇൻഷുറൻസ് പ്രീമിയവും ചരക്കുകൂലിയും കുതിച്ചുയരുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. മെയ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന യുഎഇ സന്ദർശനത്തിൽ ഈ പൈപ്പ് ലൈൻ പദ്ധതി സംബന്ധിച്ച നിർണ്ണായക ചർച്ചകൾ നടക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഊർജ്ജ സഹകരണം തന്നെയാകും പ്രധാന അജണ്ട. കേവലം ഇന്ധനം വാങ്ങുക എന്നതിനപ്പുറം, അത് സുരക്ഷിതമായി രാജ്യത്ത് എത്തിക്കാനുള്ള ഇടനാഴികൾ വികസിപ്പിക്കുക എന്ന നയതന്ത്ര മികവാണ് ഇവിടെ പ്രകടമാകുന്നത്.
അടുത്ത 30 വർഷത്തെ ഭാരതത്തിന്റെ വളർച്ച മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു നീക്കം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചൈന ഉൾപ്പെടെയുള്ള എതിരാളികൾക്ക് അന്താരാഷ്ട്ര സമുദ്ര വ്യാപാര മേഖലയിൽ ഭാരതം നൽകുന്ന ശക്തമായ മറുപടിയായി ഇത് മാറും. പൈപ്പ് ലൈനിന് പുറമെ, രാജ്യത്തെ തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ ശാലകളുടെ (Strategic Petroleum Reserves) ശേഷി വർദ്ധിപ്പിക്കാനും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനെയോ മറ്റ് ശത്രുരാജ്യങ്ങളെയോ ആശ്രയിക്കാതെ തന്നെ അറബിക്കടലിന്റെ ആഴങ്ങളിലൂടെ ഇന്ധനം ഭാരതത്തിന്റെ മണ്ണിലേക്ക് ഒഴുകുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ നയതന്ത്രത്തിലും ആഭ്യന്തര സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത മോദി സർക്കാരിന്റെ ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കുകയാണ്.












