തൃശൂർ: പോളണ്ടിൽ ജോർജിയൻ പൗരൻമാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കുത്തേറ്റുമരിച്ച തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് ആർഎസ്എസിന്റെയും ബിജെപിയുടെയും ചുമതലകളിൽ സജീവമായിരുന്ന യുവ പൊതുപ്രവർത്തകൻ. ആർഎസ്എസ് എടക്കുന്നി ശാഖാ ശിക്ഷക്, ബിജെപി ഏരിയ കമ്മറ്റിയംഗം എന്നീ ചുമതലകൾ സൂരജ് വഹിച്ചിട്ടുണ്ട്.
ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് സൂരജ്. 23 വയസായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സൂരജ് മരണപ്പെട്ട വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. ആദ്യം പോളണ്ടിലുളള സൂരജിന്റെ സുഹൃത്ത് ആഷിക് മുഖേന വിവരം നാട്ടിലെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഇവരാണ് വീട്ടിൽ വിവരം അറിയിച്ചത്. പിന്നീട് അവിടുത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. അഞ്ച് മാസം മുൻപാണ് സൂരജ് പോളണ്ടിലേക്ക് ജോലി തേടി പോയത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ടുകിട്ടാനുളള നടപടികൾക്ക് ശ്രമം തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു.
ജോർജിയൻ പൗരൻമാരുമായുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് സൂരജിന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്കും കുത്തേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. അക്രമം നടന്ന ഓഫീസ് കെട്ടിടം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിന് ശേഷം പ്രതികളായ ജോർജിയൻ പൗരൻമാർ ഓടി രക്ഷപെട്ടതായാണ് വിവരം.













Discussion about this post