തിരുവനന്തപുരം: കേരള സർവ്വകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ.പി.പി.അജയകുമാറിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും; ഓരോ സർവകലാശാലക്കും അതർഹിക്കുന്ന ‘പ്രോ’ വിസിയേയും ലഭിക്കുമെന്നാണ് അജയകുമാറിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ജയശങ്കർ പറയുന്നത്. ” ഡോ പി പി അജയകുമാർ- കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് സഖാവ് ചിന്താ ജെറോം വൈലോപ്പളളിയുടെ വാഴക്കുലയെ കുറിച്ച് ഗവേഷിച്ചു ഡോക്ടറായത്. ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും; ഓരോ സർവകലാശാലക്കും അതർഹിക്കുന്ന ‘പ്രോ’ വിസിയേയും.”.
ഡോ.പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ജെറോം ഗവേഷണം പൂർത്തിയാക്കിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അദ്ധ്യായത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ചതും ഏറെ ജനപ്രിയവുമായ കവിതകളിലൊന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.
പി.പി.അജയകുമാറിനെതിരെയും രൂക്ഷ വിമർശനമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.” ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളിയുടെ പേരിൽ പരാമർശിക്കപ്പെട്ട സംഭവത്തിൽ പൊറുക്കാനാകാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്. സാധാരണക്കാർക്ക് തെറ്റ് പറ്റുന്നത് പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നൽകിയവരും എല്ലാം ഈ സംഭവത്തിൽ ഒരേ പോലെ കുറ്റക്കാരാണ്. മനപൂർവ്വം ചെയ്തതായിരിക്കില്ല. എങ്കിലും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണല്ലോ ഗവേഷണവും പ്രബന്ധം തയ്യാറാക്കലും എല്ലാം. തെറ്റ് തിരുത്തി ചിന്ത പുതിയ പ്രബന്ധം സമർപ്പിക്കട്ടെ എന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.
Discussion about this post