ന്യൂഡൽഹി: 2023 ൽ ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) റിപ്പോർട്ട്. ഐഎംഎഫിന്റെ അർദ്ധവാർഷിക റിപ്പോർട്ടിലാണ് നിർണായകമായ വിലയിരുത്തൽ. ഇന്ത്യയും ചൈനയുമാകും ആഗോള സാമ്പത്തിക വളർച്ചയുടെ 50 ശതമാനവും വഹിക്കുകയെന്നാണ് ഐഎംഎഫിന്റെ നിഗമനം.
യുഎസും യൂറോപ്യൻ രാജ്യങ്ങളും പത്ത് ശതമാനം മാത്രമാകും ആഗോള സാമ്പത്തിക വളർച്ചയിലേക്ക് സംഭാവന ചെയ്യുക. ഇന്ത്യയുടെ വളർച്ചാ നിരക്ക് 2022 ലെ 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനത്തിലേക്ക് താഴുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2024 ൽ വളർച്ചാ നിരക്ക് വീണ്ടും 6.8 ശതമാനത്തിലേക്ക് തിരിച്ചെത്തും. ഇന്ത്യയുടെ ആഭ്യന്തര വിപണിയാകും കൂടുതൽ കരുത്താർജ്ജിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ വളർച്ചയിൽ ഇക്കൊല്ലം ഇടിവുണ്ടാക്കുന്നത് ആഗോള സാമ്പത്തിക രംഗത്തെ ഘടകങ്ങളാകുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. നാണയപ്പെരുപ്പം ഉൾപ്പെടെയുളള വെല്ലുവിളികളെ രാജ്യത്തിന് അതിജീവിക്കാനാകുമെന്ന ഐഎംഎഫ് റിപ്പോർട്ടിലെ പ്രവചനം ആഭ്യന്തര വിപണിക്കും ഊർജ്ജമാകും.
ചൈനയുടെ വളർച്ചാ നിരക്കിലും 0.8 ശതമാനം വർദ്ധനയുണ്ടാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർച്ചയായ കോവിഡ് പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ചൈനയുടെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് റിപ്പോർട്ട്. ആഗോള സാമ്പത്തിക വളർച്ചയുടെ 50 ശതമാനം രണ്ട് ഏഷ്യൻ രാജ്യങ്ങൾ വഹിക്കുന്നത് നിർണായക സംഭാവനയാണെന്ന് ചീഫ് ഇക്കണോമിസ്റ്റും ഗവേഷണ വകുപ്പിന്റെ ഡയറക്ടറുമായ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു.
അതേസമയം 2022 ലെ 3.4 ശതമാനത്തിൽ നിന്ന് ആഗോള വളർച്ച 2023 ൽ 2.9 ശതമാനമായി കുറയുമെന്നും 2024 ൽ 3.1 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. നാണയപ്പെരുപ്പം നേരിടാനുളള ലോകരാജ്യങ്ങളുടെ നടപടികളും റഷ്യ യുക്രെയ്ൻ യുദ്ധവുമാണ്് ആഗോള സാമ്പത്തിക വളർച്ചയിൽ വിലങ്ങുതടിയാകുക. ലോകത്തെ 80 ശതമാനം രാജ്യങ്ങളിലും നാണയപ്പെരുപ്പം ഇപ്പോഴും കോവിഡിന് മുൻപുളള നിരക്കിനും മുകളിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post