ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത ചെയ്ത എസ്ഡിപിഐ അംഗം ഇ.പി.അൻസാരിക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. എസ്ഡിപിഐ അംഗത്തിന്റെ അവധി ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അൻസാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ്ഡിപിഐ അവതരിപ്പിച്ച പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ എതിർത്തിരുന്നു. ഈ ആവശ്യത്തിന് അനുകൂലമായിട്ടാണ് യുഡിഎഫ് നിലപാടെടുത്തത്. ഇതോടെയാണ് സംഭവം വിവാദമായത്.
എന്നാൽ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണുണ്ടായതെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ സെപ്തംബറിൽ നടന്ന രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായാണ് തീവ്രവാദ ബന്ധം ആരോപിച്ച് അൻസാരിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ പ്രതികൾ ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഗൂഢാലോചന നടത്തിയെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെല്ലാം ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിരവധി നിർണായക തെളിവുകളും പിടിച്ചെടുത്തിരുന്നു.
Discussion about this post