ഇടുക്കി: ശാന്തൻപാറ ബിയാൽറാവിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകർത്തു. പുലർച്ചെ ഒന്നരയോടെയായിരുന്നു അരിക്കൊമ്പൻ വീട് തകർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
പ്രദേശത്തെ ഏലത്തോട്ടത്തിന് നടുവിലുള്ള വീടാണ് കാട്ടാന തകർത്തത്. രണ്ട് വിവിധ ഭാഷാ തൊഴിലാളി കുടുംബങ്ങൾ ആണ് ഇവിടെ അടുത്തടുത്തായുള്ള വീടുകളിൽ താമസം. ഒരു വീടിന്റെ ഭിത്തി ആന ഇടിച്ച് തകർത്തു. ശബ്ദം കേട്ടതോടെ വീടിനുള്ളിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
വീടിന്റെ ഭിത്തി തകർത്ത ശേഷം നിമിഷങ്ങളോളും ആന സ്ഥലത്ത നിലയുറപ്പിച്ചു. ഇതോടെ ഒരു കുടുംബം വീടിനുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ മാറ്റിയത്. കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് അരിക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുൻപും അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തി ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ ബെന്നിയ്ക്ക് പരിക്കേറ്റിരുന്നു.
Discussion about this post