പനാജി: ജഡ്ജിയുടെ ചേംബറിൽ കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ. നോർത്ത് ഗോവയിലെ വാൽപോ സ്വദേശിയായ മുജാഹിദ്ദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ഫ്‌ളാറ്റും സ്ഥലവും കാറും വാങ്ങുന്നതിന് വേണ്ടിയാണ് കോടതിയിലെ തെളിവെടുപ്പിനായുള്ള മുറിയിൽ ഇയാൾ മോഷണം നടത്തിയത്. പനാജിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് സംഭവം.
തെളിവെടുപ്പിനായുള്ള മുറിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചതായി കഴിഞ്ഞ ദിവസമാണ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുജാഹിദ്ദീൻ ഷെയ്ഖിനെ തെളിവ് സഹിതം പിടികൂടുന്നത്. ഗോവയ്ക്ക് പുറമെ കർണാടകയിലും മഹാരാഷ്ട്രയിലും ഇയാൾ പാക്ടീസ് ചെയ്യുന്നുണ്ടെന്ന് നോർത്ത് ഗോവ എസ്പി നിതിൻ വത്സൻ പറഞ്ഞു.
” കഴിഞ്ഞ നാല് ദിവസമാണ് ഇയാൾ കോടതി പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കോടതിയിലെത്തുന്നത്. ഇതിന് ശേഷം കോടതിയിലെ ബാത്‌റൂമിൽ കയറി ഒളിച്ചു. എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് ഇറങ്ങി മോഷണം നടത്തി. രാത്രി 9.30ഓടെ പുറക് വശത്തെ വാതിലിലൂടെ പുറത്തിറങ്ങി രക്ഷപെടുകയായിരുന്നെന്നും” നിതിൻ വത്സൻ പറയുന്നു.
ബുധനാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. തെളിവെടുപ്പ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തേയും പണത്തേയും കുറിച്ച് ഇയാൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വീടും കാറുമെല്ലാം വാങ്ങാൻ എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് പ്രതി മോഷണത്തിനിറങ്ങിയത്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയതെന്നും പോലീസ് പറയുന്നു.
Discussion about this post