ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി എന്നാണ് ആഗോള ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ ഫലവും വ്യക്തമാക്കുന്നത്.
78 ശതമാനം പൊതുസ്വീകാര്യതയാണ് മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് പ്രധാനമന്ത്രിക്ക് ഉള്ളത്. 22 ലോകനേതാക്കളെ പിന്തള്ളിയാണ് പ്രധാനമന്ത്രി സർവേയിൽ ഒന്നാമത് എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവർ സർവേയിൽ മോദിയേക്കാൾ പിന്നിലാണ്.
മെക്സിക്കൻ പ്രസിഡന്റ് ലോപസ് ഒബ്രഡോർ ആണ് സർവേയിൽ രണ്ടാം സ്ഥാനത്ത്. 68 ശതമാനമാണ് അദ്ദേഹത്തിന്റെ അപ്രൂവൽ റേറ്റിംഗ്. 58 ശതമാനം അപ്രൂവൽ റേറ്റിംഗുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആണ് സർവേയിൽ മൂന്നാം സ്ഥാനത്തുള്ളത്.
ഇറ്റാലിയൻ പ്രധാനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ജോർജിയ മെലോനിയാണ് സർവേയിൽ നാലാമത്. 52 ശതമാനമാണ് ജോർജിയയുടെ അപ്രൂവൽ റേറ്റിംഗ്. 50 ശതമാനം അപ്രൂവൽ റേറ്റിംഗോടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡസിൽവയാണ് സർവേയിൽ അഞ്ചാമത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനം അപ്രൂവൽ റേറ്റിംഗ് മാത്രമാണുള്ളത്. പട്ടികയിൽ ആറാമതാണ് ബൈഡൻ. ഏഴാം സ്ഥാനത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്. ട്രൂഡോക്കും 40 ശതമാനം അപ്രൂവൽ റേറ്റിംഗ് ഉണ്ട്.
എട്ടാം സ്ഥാനത്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ്. ഒൻപതാം സ്ഥാനത്ത് ജർമ്മൻ ചാൻസലർ ഒലാഫ് ഷൊൾസ് ആണ്. പത്താം സ്ഥാനത്തുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അപ്രൂവൽ റേറ്റിംഗ് 30 ശതമാനമാണ്.
ബിബിസി വിവാദം കത്തി നിന്ന ജനുവരി 26 മുതൽ 31 വരെ നടന്ന സർവേ ഫലമാണ് ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം. പ്രതിദിനം ഇരുപതിനായിരം ആഗോള അഭിമുഖങ്ങൾ നടത്തുന്ന സ്ഥാപനമാണ് മോർണിംഗ് കൺസൾട്ട്. ഈ അഭിമുഖങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളാണ് സർവേയുടെ അടിസ്ഥാനം. അമേരിക്കയിൽ നിന്ന് മാത്രം നാൽപ്പത്തി അയ്യായിരം സാമ്പിളുകളാണ് സർവേയ്ക്ക് വേണ്ടി മോർണിംഗ് കൺസൾട്ട് ശേഖരിച്ചത്.
Discussion about this post