ഇസ്ലാമാബാദ്: പണത്തിന് വേണ്ടി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അപേക്ഷിക്കുന്നത് നിർത്തി ആണവായുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് വേണ്ടതെന്ന് പാക് സർക്കാരിനെ ഉപദേശിച്ച് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) നേതാവ് സാദ് റിസ്വി. ” സാമ്പത്തിക സഹായം തേടി പാകിസ്താൻ പ്രധാനമന്ത്രിയും കാബിനറ്റ് അംഗങ്ങളും സൈനിക മേധാവിമാരുമെല്ലാം മറ്റ് രാജ്യങ്ങളിലേക്ക് പോവുകയാണ്. എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. പാകിസ്താന്റെ സമ്പദ് വ്യവസ്ഥ അപകടത്തിലാണെന്ന് അവർ പറയുന്നു.
മറ്റ് രാജ്യങ്ങളിൽ പോയി ഇതുപോലെ ഭിക്ഷാടനം നടത്തുകയല്ല വേണ്ടത്. ഒരു കയ്യിൽ ഖുറാനും മറു കയ്യിൽ ആണവായുധമുള്ള ബാഗുമായി നിങ്ങൾ ചെല്ലൂ. ഖുറാന്റെ സുരക്ഷയ്ക്കായാണ് നിങ്ങൾ വന്നിരിക്കുന്നത് എന്ന് പറയൂ. ഈ ലോകം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ വന്നില്ലെങ്കിൽ ഞാൻ എന്റെ പേര് മാറ്റുമെന്നും” റിസ്വി പറയുന്നു.
പാകിസ്താൻ മറ്റ് രാജ്യങ്ങളുമായി ചർച്ചകൾ നടത്തേണ്ടതിന്റെ ആവശ്യമില്ല. കാരണം ഭീഷണിപ്പെടുത്തലുകളിലൂടെ തന്നെ അവരെ നിയന്ത്രിക്കാൻ പാകിസ്താന് സാധിക്കുമെന്നും റിസ്വി അവകാശപ്പെടുന്നു. കഴിഞ്ഞ മാസം അവസാനം സ്വീഡനിലെ സ്റ്റോക്‌ഹോമിൽ നടന്ന റാലിക്കിടെ ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് ലാഹോറിൽ നടത്തിയ റാലിയിലാണ് റിസ്വി വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീഡനും നെതർലൻഡിനും പാകിസ്താൻ സർക്കാർ മുന്നറിയിപ്പ് നൽകണമെന്നും റിസ്വി ആവശ്യപ്പെടുന്നു.
Discussion about this post