ഗുവാഹത്തി: ശൈശവ വിവാഹങ്ങൾക്കെതിരെ നടപടി തുടർന്ന് അസം സർക്കാർ. 2170 പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്. ഇനി വരുന്ന ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അസം സർക്കാർ അറിയിച്ചിരുന്നു. ഇതോടെ തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്ത്രീകൾ രംഗത്തെത്തി.
പ്രതിഷേധവുമായി തമർഹ പോലീസ് സ്റ്റേഷനു മുന്നിൽ സ്ത്രീകൾ തടിച്ചുകൂടി. ഇതോടെ ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇത് ധുബ്രി ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായി.തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. എന്തിനാണ് ഞങ്ങളുടെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത്. അവരില്ലാതെ ഞങ്ങൾ ജീവിക്കാൻ സാധിക്കില്ല, ഞങ്ങൾക്ക് മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് സ്ത്രീകൾ പറയുന്നു.
അതേസമയം 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. മതസ്ഥാപനങ്ങളിൽ ഇത്തരം വിവാഹ ചടങ്ങുകൾ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസമിൽ വ്യാപകമായി ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ആയിരങ്ങൾ ജയിലിലാവുമെന്നും ശൈശവ വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post