തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. തിങ്കളാഴ്ച ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രടനം നടത്തും. വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ തിങ്കളാഴ്ച ബൂത്ത് തലത്തിൽ പന്തം കൊള്ളുത്തി പ്രകടനം നടത്തും. ഈ മാസം ഒൻപതിന് എല്ലാ ജില്ലകളിലും കളക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും. കുടുംബശ്രീയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാൻ നീച ശ്രമം നടക്കുന്നുണ്ട്. ആശാ വർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയുമൊക്കെ സി പി എം ഉപകരണങ്ങളാക്കി മാറ്റുന്നു. ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാൻ ബിജെപി യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയിൽ മരുന്നുകൾ എത്തുന്നില്ല. ഡോക്ടമാർ ആവശ്യത്തിനില്ല ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകർച്ചയാണ്. സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും അർഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്.
ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുതൽ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ കടമെടുക്കുന്നതിനുള്ള ആലോചന സഹകരണ മേഖലയെ തകർക്കും. സർക്കാർ കടമെടുത്താൽ പിന്നെ അറബിക്കടലിൽ ചാടുന്നതാകും നല്ലത്. സഹകരണ പ്രസ്ഥാനങ്ങളെ സി പി എം തകർക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങൾ ഇതിനോട് സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി പച്ചക്കള്ളം പറയുന്നു. സർക്കാർ പറയുമ്പോഴും അതിന്റെ തെളിവുകൾ നിരത്താൻ സർക്കാർ തയ്യാറാകുന്നില്ല. കണക്കുകൾ വെളിപ്പെടുത്തി ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കുകയാണ്. ഇനിയും ഇത്തരത്തിൽ മൂടിവെയ്ക്കുകയാണെകിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടികൾ നടത്തുകയും, ഗൃഹസന്ദർശനം പദയാത്ര തുടങ്ങി പ്രചാരണ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post