ലക്‌നൗ: ഏകീകൃത സിവിൽ കോഡിനെതിരെയും മത പരിവർത്തനം തടയുന്ന നിയമങ്ങൾക്കെതിരെയും പ്രമേയം പാസാക്കി മുസ്ലീം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് അനാവശ്യ നടപടിയാണെന്നും അത് ഒരിക്കലും സാദ്ധ്യമല്ലെന്നും ബോർഡിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മതപരിവർത്തനം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും 1991 ലെ ആരാധനാലയ ചട്ടം നിർബന്ധമായും നിലനിർത്തുകയും പാലിക്കപ്പെടുകയും ചെയ്യണമെന്നും പ്രമേയത്തിൽ ഉന്നയിക്കുന്നു.
ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ് മതം. ഏത് മതവും സ്വീകരിക്കാനുളള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളിലുണ്ട്. എല്ലാ പൗരൻമാർക്കും ഏത് മതവും തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ചില സംസ്ഥാനങ്ങളിൽ ഈ അവകാശത്തെ അടിച്ചമർത്തുന്ന നിയമം കൊണ്ടുവന്നു. അത് അപലപനീയമാണെന്ന് പ്രമേയത്തിൽ പറയുന്നു.
ഓൾ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ് ചെയർമാൻ മൗലാന റാബി ഹസാനി നദ്് വിയുടെ അദ്ധ്യക്ഷതയിലായിരുന്നു എക്‌സിക്യൂട്ടീവ് യോഗം നടന്നത്. ഏകീകൃത സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും കോടതിയുടെ പരിഗണനയിലാണെന്നും പ്രമേയത്തിൽ ഓർമ്മിപ്പിക്കുന്നു.
ഇതുപോലുളള വലിയ രാജ്യത്ത് ആളുകൾ പല മതങ്ങളും പിന്തുടരുന്നുണ്ടാകും. അതുകൊണ്ടു തന്നെ ഇത്തരമൊരു നിയമം സാധ്യമാകില്ല. അത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ബോർഡ് പറയുന്നു.
രാജ്യത്തെ ഭരണഘടന അനുസരിച്ച് ഓരോ പൗരനും അവന്റെ മതപരമായ കാര്യങ്ങൾ നിർവ്വഹിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. അവരുടെ വ്യക്തി നിയമങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ പരിരക്ഷ. സർക്കാർ മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഏകീകൃത സിവിൽ കോഡ് അനാവശ്യ നടപടിയാണെന്നും ബോർഡ് അഭിപ്രായപ്പെടുന്നു.
1991 ലെ ആരാധനാലയ നിയമം സർക്കാർ ഉണ്ടാക്കി പാർലമെന്റ് പാസാക്കിയതാണ്. അതുകൊണ്ടു തന്നെ അത് നിലനിർത്താനുളള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ബോർഡ് വാർത്താക്കുറിപ്പിൽ പറയുന്നു. മുസ്ലീം സമുദായത്തിൽപെട്ടവർ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്നും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കണമെന്നും പ്രമേയത്തിൽ ആഹ്വാനം ചെയ്യുന്നു.
Discussion about this post