ബംഗലൂരു: ഡബിൾ എഞ്ചിൻ സർക്കാർ കർണാടകയെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുംകുരുവിൽ ഹിന്ദുസ്ഥാൻ എയ്രനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഹെലികോപ്ടർ ഫാക്ടറി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വികസന നയങ്ങളുടെ ഫലപ്രാപ്തിയുടെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡ്രോണുകൾ, ആധുനിക റൈഫിളുകൾ, വിമാന വാഹിനി കപ്പൽ, പോർവിമാനങ്ങൾ എന്നിവ ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്നു. ഇന്ത്യയുടെ ആത്മനിർഭരതയെ ലോകം ആദരവോടെ നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ ആവശ്യങ്ങളിൽ സ്വയം പര്യാപ്ത നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. 2016ൽ തറക്കല്ലിട്ട ഫാക്ടറിയുടെ പൂർത്തീകരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ കേന്ദ്രമാണ് കർണാടകയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post