കോട്ടയം: സംസ്ഥാനത്ത് അനധികൃതമായി താസമിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. 24 കാരനായ അഹമ്മദ് നസീർ ആണ് ചങ്ങനാശ്ശേരിയിൽ നിന്നും പിടിയിലായത്. മെഡിക്കൽ വിസയിൽ രാജ്യത്ത് എത്തിയ ഇയാൾ കാലാവധി അവസാനിച്ചിട്ടും തിരികെ പോകാതെ ചങ്ങനാശ്ശേരിയിൽ തന്നെ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് അഹമ്മദ് നസീറിനെ പിടികൂടിയത്. ളായിക്കാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു അഹമ്മദ്.
മെഡിക്കൽ വിസയിൽ ന്യൂഡൽഹിയിൽ എത്തിയ ഇയാൾ അവിടെ നിന്നും ബംഗളൂരുവിൽ എത്തി. ഇവിടെ കുറച്ചു നാൾ താമസിച്ച ശേഷം കേരളത്തിലേക്ക് കടക്കുകയായിരുന്നു. അഹമ്മദിനെതിരെ അനധികൃത കുടിയേറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാജ്യത്ത് എത്തിയതിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. വിസാ കാലാവധി അവസാനിച്ച കാര്യം അറിഞ്ഞിട്ടും അഹമ്മദിനെ ഹോട്ടലിൽ താമസിപ്പിച്ചതിന് ഉടമയ്‌ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ അഹമ്മദിനെ റിമാൻഡ് ചെയ്തു.
Discussion about this post