ന്യൂഡൽഹി: കശ്മീരിലൂടെ നടന്ന് കാണിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക്, ചരിത്രം ഉദ്ധരിച്ച് ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ വെല്ലുവിളിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെയാണ് താൻ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1991ലെ ഏകതാ യാത്ര അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരവാദികളുടെ ഭീഷണി വിലപ്പോകാതായെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇന്ന് ഒരാൾക്ക് എത്രമാത്രം അനായാസമായി ജമ്മു കശ്മീരിൽ പോയിട്ട് മടങ്ങി വരാൻ സാധിക്കുന്നുവെന്ന് ഇവർ പറയട്ടെയെന്ന്, രാഹുലിനെയും സംഘത്തെയും പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് 1991ൽ ഏകതാ യാത്ര മുന്നോട്ട് പോയത്. ‘അമ്മയുടെ മുലപ്പാൽ കുടിച്ച് വളർന്നവർ ലാൽ ചൗക്കിൽ ഒന്ന് ദേശീയ പതാക ഉയർത്തി നോക്കൂ‘ എന്ന വെല്ലുവിളികളുമായി ഭീകരവാദികൾ അന്ന് പരസ്യമായി രംഗത്തുണ്ടായിരുന്നു. താൻ ആ വെല്ലുവിളി സ്വീകരിച്ചു. ജനുവരി 26ന് പകൽ 11.00 മണി എന്നൊരു സമയമുണ്ടെങ്കിൽ സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റോ ഇല്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയിരിക്കുമെന്ന് ആ ജനുവരി 24ന് താൻ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പറഞ്ഞത് പോലെ തന്നെ താൻ ചെയ്ത് കാട്ടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് കശ്മീരിൽ സമാധാനം കളിയാടുകയാണ്. ആർക്ക് വേണമെങ്കിലും അവിടെ പോയി ആസ്വാദ്യകരമായ സമയം ചിലവഴിക്കാം. ടൂറിസം രംഗത്ത് ഉൾപ്പെടെ, കശ്മീർ പല റെക്കോർഡുകളും ഭേദിക്കുകയാണ്. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയ്ക്കും മികച്ച പ്രതികരണമാണ് കശ്മീരിൽ നിന്നും ഉണ്ടായത്. ഇല്ലെങ്കിൽ കൂട്ടത്തോടെ അവിടെ പോയിട്ട് വന്ന ഇവർ പറയട്ടെയെന്ന് കോൺഗ്രസ് നേതാക്കളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം സഹോദരി പ്രിയങ്കാ വാദ്രക്കൊപ്പം രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ മഞ്ഞ് വാരി കളിക്കുന്ന വീഡിയോ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിലെ ഭീകരവാദികളെ അമർച്ച ചെയ്ത മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഗുണമാണ് ആ കണ്ടത് എന്ന് ബിജെപി നേതാക്കൾ അതിനോട് പ്രതികരിച്ചിരുന്നു.
Discussion about this post