വയനാട്: അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് ചോദ്യം ചെയ്ത പ്രദേശവാസി ജീവനൊടുക്കി. പൊന്മുടിക്കോട്ട അമ്പുകുത്തി പാടിപറമ്പ് സ്വദേശി ഹരിയാണ് തൂങ്ങിമരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് ഹരി ആത്മഹത്യ ചെയ്തത് എന്ന് കുടുംബവും നാട്ടുകാരും പറഞ്ഞു.
പുലർച്ചെയാണ് ഹരിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി ഇന്ന് ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.
കഴിഞ്ഞ ആഴ്ചയാണ് പാടിപറമ്പ് സ്വദേശി മുഹമ്മദിന്റെ പറമ്പിൽ ചത്ത നിലയിൽ കടുവയെ കണ്ടത്. കുടുക്ക് കഴുത്തിൽ കുരുങ്ങി ചത്ത നിലയിൽ ആയിരുന്നു കടുവ. വൈകീട്ട് ഹരിയാണ് കടുവയെ ആദ്യം കണ്ടത്. ഉടനെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദിനെതിരെ പോലീസ് കേസ് എടുത്തു. എന്നാൽ തന്റെ പറമ്പിൽ ചിലർ അതിക്രമിച്ച് കടന്ന് കുടുക്കു സ്ഥാപിക്കുന്നതായി കാട്ടി മുഹമ്മദും പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ പല തവണ ഹരിയെ പല തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് മുഹമ്മദ് ആത്മഹത്യ ചെയ്തതെന്ന് ഹരിയുടെ ഭാര്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിന് ഉദ്യോഗസ്ഥർ എത്തി അദ്ദേഹത്തിൽ നിന്നും മൊഴിയെടുത്തിരുന്നു. പിറ്റേ ദിവസവും അവർ വിളിച്ച് കുടുക്ക് വയ്ക്കാൻ അറിയാമോ, എങ്ങനെയാണ് കുടക്കുവയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അറിയില്ലെന്ന് പറഞ്ഞപ്പോൾ വയ്ക്കുന്ന ആൾക്കാരെ കാണിച്ച് തരാൻ ആവശ്യപ്പെട്ടു. അറിയില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി.
ഹരിലാൽ എന്ന ഓഫീസർ ആണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണം. ഒരിക്കൽ ഫാമിൽ വന്ന ഇയാൾ ഹരിയെ ദൂരേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരിച്ചിരുന്നു. അരമണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. ഇതിന് ശേഷം അദ്ദേഹം വലിയ പേടിയിൽ ആയിരുന്നു. ഉദ്യോഗസ്ഥർ കുടുക്കുമെന്നാണ് തോന്നുന്നത് എന്നും ഇനിയൊരു ജീവിതമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.
Discussion about this post