ടെഹ്‌റാൻ: ഇന്ത്യയിലെ നിരോധിത സംഘനകളായ പോപ്പുലർ ഫ്രണ്ടിനെയും സിമിയെയും പ്രകീർത്തിച്ച് ഭീകരസംഘടനയുടെ മുഖപത്രത്തിൽ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ മുഖപത്രമായ വോയ്‌സ് ഓഫ് ഖുറാന്റെ 20 ാം പതിപ്പിലാണ് പോപ്പുലർ ഫ്രണ്ടിനെയും സിമിയെയും പ്രശംസിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ: ഇന്ത്യൻ മുസ്ലീങ്ങൾക്കുള്ള പാഠങ്ങൾ എന്ന തലക്കെട്ടോടെ നാല് പേജുള്ള ഒരു ലേഖനമാണ് മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിരോധിത തീവ്രവാദ സംഘടനകളായ ദ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നിവയിലെ അംഗങ്ങളെ ”നിരപരാധികൾ” എന്നാണ് ഐഎസ് ലേഖനം വിശേഷിപ്പിക്കുന്നത്.
സിമിയ്ക്കും പിഎ്‌ഐയ്ക്കും എതിരായ നടപടികളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മതമൗലികവാദ ഹിന്ദു സർക്കാരുകൾ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുവെന്നും ആ മാതൃക പിന്തുടർന്ന് കേന്ദ്രം പിഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും രാജ്യത്തുടനീളം നിരോധിക്കുകയും ചെയ്തുവെന്ന് മുഖപത്രത്തിൽ അവകാശപ്പെടുന്നു.
പോപ്പുലർ ഫ്രണ്ടുകാർ പാവങ്ങളാണെന്നും അവർക്ക് നേരെയുള്ള നടപടികൾ അന്യായവും നിയമവിരുദ്ധവുമാണെന്നും ലേഖനം അവകാശപ്പെടുന്നു. ഇന്ത്യൻ മുസ്ലീങ്ങളുടെ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്ന ഒരു സംഘടന എന്ന നിലയിൽ പിഎഫ്‌ഐ പേരെടുത്തിട്ടുണ്ടെന്ന് ഐഎസ് ലേഖനം പറഞ്ഞു വയ്ക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പിഎഫ്‌ഐ അനുഭാവികളും തൗഹീദിന്റെ (ഇസ്ലാമിക ഏകദൈവ വിശ്വാസം) പതാക സ്വീകരിച്ചു, അവരിൽ പലരും ഷഹാദ (ഇസ്ലാമിന് വേണ്ടി രക്തസാക്ഷിത്വം) നേടിയിരിക്കാമെന്ന് ലേഖനത്തിൽ പറയുന്നു.
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസിന് സഹായം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഢാലോചന നടത്തി, ഐഎസ് പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തു. ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതിന് വ്യക്തമായ തെളിവ് എഎൻഐ കണ്ടെത്തിയിരുന്നു.
Discussion about this post