ഐപിഎൽ 2026-ലെ വൻ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഇന്ത്യൻ ടീമിലേക്ക് ഇടംപിടിച്ച 15-കാരൻ യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം. അയർലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ വൈഭവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. 2026 ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്ത സഞ്ജു സാംസൺ – അഭിഷേക് ശർമ്മ ഓപ്പണിങ് സഖ്യത്തെ തന്നെ മാനേജ്‌മെന്റ് നിലനിർത്തുകയായിരുന്നു.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയതിനുള്ള കാരണം വെളിപ്പെടുത്തി. ടീമിൽ മൂന്ന് ഓപ്പണർമാരുടെ സാന്നിധ്യമുണ്ടായിട്ടും തന്റെ അസാമാന്യ ബാറ്റിങ് മികവ് കൊണ്ട് മാത്രമാണ് വൈഭവ് സൂര്യവംശി അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് അതിവേഗം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഒന്നാം മത്സരത്തിൽ താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.
ടോസ് വേളയിൽ വൈഭവിന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് ഇങ്ങനെ: “നിർഭാഗ്യവശാൽ വൈഭവിന് ഈ കളിയിൽ ഇടമില്ല. അവൻ ഒരു ഗൺ പ്ലെയർ (മാരക ഫോമിലുള്ള താരം) തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു പരമ്പരകളായി ഇന്ത്യയ്ക്ക് വേണ്ടി അസാധ്യ പ്രകടനം പുറത്തെടുത്ത, വലിയ പരിചയസമ്പത്തുള്ള താരങ്ങൾ ഇപ്പോൾ ടീമിലുണ്ട്. ഈ സീസണിലുടനീളം മികച്ച രീതിയിൽ കളിച്ച ഭൂരിഭാഗം ക്രിക്കറ്റ് താരങ്ങൾക്കും പിന്തുണ നൽകാനാണ് ഞങ്ങൾ തീരുമാനിച്ചത്. അതുകൊണ്ട് കൃത്യമായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കും. നിലവിൽ മൂന്ന് പ്രൊഫഷണൽ പേസർമാരും ഒരു ഓൾറൗണ്ടറും രണ്ട് സ്പിന്നർമാരുമടങ്ങുന്ന കോമ്പിനേഷനാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.”
ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ സ്വപ്നതുല്യമായ പ്രകടനമാണ് വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്. സീസണിലെ 16 ഇന്നിങ്സുകളിൽ നിന്നായി 776 റൺസ് അടിച്ചുകൂട്ടിയാണ് ഈ 15-കാരൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. കൂടാതെ, അടുത്തിടെ ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾക്കെതിരെ നടന്ന ത്രിരാഷ്ട്ര പരമ്പര നേടിയ ഇന്ത്യ എ ടീമിന്റെയും പ്രധാന കരുത്ത് വൈഭവ് ആയിരുന്നു.
എന്നാൽ ഒന്നാം ടി20യിൽ സഞ്ജുവും അഭിഷേകും ഓപ്പണിങ്ങിൽ പരാജയപ്പെടുകയും ഇന്ത്യ 34 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങുകയും ചെയ്തതോടെ, ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്.










