തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോന്നി എംഎൽഎക്ക് വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഒരു ഭരണകക്ഷി എംഎൽഎക്ക് വിലപിക്കേണ്ടി വരുന്നതിൽ നിന്നു തന്നെ സംസ്ഥാന സർക്കാരിന്റെ പരാജയം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജനദ്രോഹ കേന്ദ്രങ്ങളായി മാറുകയാണ്. പിണറായി സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സിപിഎം- സിപിഐ സർവ്വീസ് സംഘടനകൾക്ക് വളം വെച്ചുകൊടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ സിപിഎമ്മും സിപിഐയും രണ്ടഭിപ്രായവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി വേണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ കൂട്ട അവധിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.
Discussion about this post