ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരെ ലോക്‌സഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ നോട്ടീസ്. ലോക്‌സഭാ സെക്രട്ടറിയേറ്റ് ആണ് സംഭവത്തിൽ വിശദീകരണം തേടി നോട്ടീസ് അയച്ചത്. ബിജെപിയുടെ വളർച്ച എന്നത് ഗൗതം അദാനിയുടെ വളർച്ചയാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
പ്രധാനമന്ത്രിയ്‌ക്കെതിരെ ലോക്‌സഭയിൽ രാഹുൽ നടത്തിയ പരാമർശം സഭയ്ക്ക് നിരക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നിഷികാന്ത് ദുബേയ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് നോട്ടീസ് നൽകിയത്. ലോക്‌സഭയിലെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് രാഹുൽ നടത്തിയത്. വ്യാജ ആരോപണങ്ങൾ നിരത്തി രാഹുൽ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ബിജെപി നേതാക്കളുടെ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഈ മാസം 15 നുള്ളിൽ വിശദീകരണം നൽകാനാണ് നോട്ടീസിലെ നിർദ്ദേശം.
രാഷ്ട്രപതിയുടെ നയപ്രഖ്യാന പ്രസംഗത്തിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശം. 2014 ന് ശേഷം അദാനി ഗ്രൂപ്പിന് വലിയ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ വളർച്ച എന്നത് അദാനിയുടെ വളർച്ചയാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പ്രസംഗത്തിൽ നിന്നും ചില പരാമർശങ്ങൾ നീക്കം ചെയ്തതിനെയും ഇതോടൊപ്പം രാഹുൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ തന്നെ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് നിയമ മന്ത്രി കിരൺ റിജ്ജിജുവുൾപ്പെടെ രംഗത്ത് എത്തി. വ്യാജ ആേരാപണങ്ങൾ നിരത്തി സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് നേതാവിന്റെ ശ്രമം എന്നായിരുന്നു കിരൺ റിജ്ജുജു പറഞ്ഞത്.
Discussion about this post