കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ വെളളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വനവാസി യുവാവ് വിശ്വനാഥനാണ് മരിച്ചത്. ആൾക്കൂട്ടം മർദ്ദിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപെട്ട വിശ്വനാഥനെ പിന്നീട് മരിച്ച നിലയിൽ മെഡിക്കൽ കോളജിലെ പഴയ പോലീസ് ക്വാർട്ടേഴ്‌സിന് സമീപത്ത് കണ്ടെത്തുകയായിരുന്നു.
അട്ടപ്പാടിയിൽ മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നതെന്ന് കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിശ്വനാഥനെ കാണതായ ദിവസം തന്നെ ബന്ധുക്കൾ പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പോലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു.
പോലീസ് നീതിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു. മധുവിന്റെ കേസിലും പോലീസിന്റെ വീഴ്ച പ്രകടമായിരുന്നു. ദളിത്- വനവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം ആൾക്കൂട്ട മർദ്ദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post