ലോർഡ്സ്: പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗൻ. കളിക്കളത്തോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് തിരിച്ചറിയുന്നുവെന്ന് വിരമിക്കൽ സന്ദേശത്തിൽ മോർഗൻ വ്യക്തമാക്കി. കരിയറിൽ ഉടനീളം തന്നിൽ വിശ്വാസമർപ്പിച്ച ടീമുകൾക്കും സഹകളിക്കാർക്കും ആരാധകർക്കും കുടുംബത്തിനും നന്ദി അറിയിക്കുകയാണെന്നും മോർഗൻ പറഞ്ഞു.
ഇംഗ്ലണ്ടിനും അയർലൻഡിനും വേണ്ടി 350ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മോർഗൻ. ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കുടുതൽ റൺസ് നേടിയ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. 6,957 റൺസാണ് മോർഗൻ ഏകദിനങ്ങളിൽ ഇംഗ്ലണ്ടിന് വേണ്ടി നേടിയിരിക്കുന്നത്.
2015 ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായ ഇംഗ്ലീഷ് ഏകദിന ടീമിനെ, നാല് വർഷങ്ങൾ കൊണ്ട് ലോകകപ്പ് ജേതാക്കളാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ക്യാപ്ടനാണ് ഒയിൻ മോർഗൻ. കഴിഞ്ഞ ദിവസം സമാപിച്ച സൗത്ത് ആഫ്രിക്ക ടി20 ലീഗിൽ പാൾ റോയൽസിന് വേണ്ടിയാണ് മോർഗൻ ഏറ്റവും ഒടുവിൽ കളിച്ചത്.
കളിക്കാരൻ എന്ന നിലയിൽ മാത്രമാണ് വിരമിക്കുന്നതെന്നും, ഭാവിയിലും ക്രിക്കറ്റിൽ തന്നെ ആയിരിക്കും താൻ തുടരുകയെന്നും മോർഗൻ പറഞ്ഞു. സ്കൈ സ്പോർട്സിൽ ക്രിക്കറ്റ് കമന്റേറ്ററായി പ്രവർത്തിക്കാനാണ് അടുത്ത പദ്ധതിയെന്ന് മോർഗൻ സൂചിപ്പിച്ചു.
Discussion about this post