കൊൽക്കത്ത : പശ്ചിമ ബംഗാളിൽ, ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ മുന്നണി എന്ന മമത ബാനർജിയുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന് പിന്നാലെ, ബിജെപിക്കെതിരെ ഒന്നിച്ചണിനിരക്കാൻ പ്രതിപക്ഷ പാർട്ടികളോട് മുൻ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആഹ്വാനമാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ നിരാകരിച്ചത്. തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന നിലപാടാണ് ബംഗാളിലെ പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചിരിക്കുന്നത്.
രവീന്ദ്ര ജയന്തി ദിനത്തിൽ കാളീഘട്ടിലെ തന്റെ വസതിക്ക് മുന്നിൽ സംസാരിക്കവെയാണ് മമത ബാനർജി പ്രതിപക്ഷ ഐക്യമെന്ന ആശയം മുന്നോട്ട് വെച്ചത്. ”ശത്രുവിന്റെ ശത്രു എന്റെ മിത്രം എന്ന് ചിന്തിക്കേണ്ട സമയമല്ല ഇത്. നമ്മുടെ ഒന്നാം ശത്രു ബിജെപിയാണ്. അതിനെതിരെ പോരാടാൻ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും എൻജിഒകളും വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കണം,” എന്നായിരുന്നു മമത ആവശ്യപ്പെട്ടിരുന്നത്. മമതയുടെ കപടമായ ഐക്യ ആഹ്വാനം തള്ളിക്കളയുന്നുവെന്ന് കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് വ്യക്തമാക്കി. ബംഗാളിൽ ബിജെപിക്ക് കാലൂന്നാൻ മണ്ണൊരുക്കിക്കൊടുത്തത് മമത ബാനർജിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും പരസ്യമായി അപഹസിക്കുകയും ചെയ്ത തൃണമൂലുമായി ഇനി ഒരു സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 2013-ൽ മാവോയിസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ‘തീവ്ര ഇടതുപക്ഷത്തെ’ ഒപ്പം കൂട്ടാനുള്ള മമതയുടെ നീക്കത്തെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. മമത ബാനർജി തികച്ചും അഴിമതിക്കാരിയും വർഗ്ഗീയവാദിയുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം കുറ്റപ്പെടുത്തി. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു സ്വേച്ഛാധിപതിയുമായി കൈകോർക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധമായി ഭരണം നടത്തിയ മമതയുമായി യാതൊരുവിധ സഖ്യവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പൂർണ്ണമായി തകർന്നടിഞ്ഞതുകൊണ്ടാണ് മമത ഇപ്പോൾ ഇത്തരം നിലവിളികളുമായി വരുന്നതെന്ന് എസ്.യു.സി.ഐ നേതാവ് അമിതാഭ് ചാറ്റർജി പരിഹസിച്ചു. തൃണമൂൽ ഒരു വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയാണെന്ന് സി.പി.ഐ (എം-എൽ) ലിബറേഷനും അറിയിച്ചു.










