ഇസ്ലാമാബാദ്: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകരുതെന്ന് യൂറോപ്യൻ എംബസികൾക്ക് നിർദ്ദേശം നൽകി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം.
യുകെ, പോർച്ചുഗൽ, ഗ്രീസ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, നോർവേ, ബെൽജിയം, അയർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലെ എംബസികളോട് പാക് പൗരന്മാർക്ക് വിസ അനുവദിക്കരുതെന്നാണ് ഉത്തരവ്.
വ്യാജ റസിഡൻസ് കാർഡുകളുടെ അടിസ്ഥാനത്തിൽ സ്വീഡനിലെ പാകിസ്താൻ എംബസി അഫ്ഗാൻ പൗരന്മാർക്ക് 1,600 വിസകൾ നൽകിയതിനെ തുടർന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ ഉത്തരവ്.
വിസ അഴിമതിയുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് അഫ്ഗാൻ പൗരന്മാർ പാകിസ്താനിലേക്ക് കടക്കുന്നത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം, താലിബാന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകൾ പാകിസ്താനിലേക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന വിസയ്ക്ക് 700 ഡോളർ നൽകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
പെഷവാർ ബോംബ് സ്ഫോടനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. കാബൂളിലെ താലിബാൻ ഭരണകൂടം പാകിസ്താനിൽ ടിടിപിയെ നിയന്ത്രിക്കുകയാണെന്നാണ് പാകിസ്താന്റെ ആരോപണം.
Discussion about this post