ആൾക്കൂട്ടത്തിലെ തിരക്കിനിടയിൽപ്പെട്ടും അപരിചിതമായ സ്ഥലത്തു വച്ചും ഒരു തവണയെങ്കിലും കൂട്ടം തെറ്റിപ്പോവുകയോ വഴി തെറ്റിപ്പോവുകയോ ചെയ്തിട്ടില്ലേ? കൂടെ വന്ന ആളെയോ വഴിയോ കണ്ടെത്താനാകാതെ എത്രമാത്രം നമ്മളന്ന് വിഷമിച്ചു. പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ ‘ചോയിച്ച് ചോയിച്ച് എത്തിയ കഥ പലർക്കും പങ്കുവയ്ക്കാനുണ്ടാകും. ഇത് മനുഷ്യന്റെ കാര്യം, വഴി തെറ്റിപ്പോയത് ഒരു മിണ്ടാപ്രാണിയുടേതാണെങ്കിലോ? വല്ല അടയാളവും ഉണ്ടെങ്കിൽ സുമനസ്സുള്ളവർ തിരികെ ഏൽപ്പിക്കും.
എന്നാൽ വഴിതെറ്റിപ്പോയ ഇടത്തു നിന്നും, ടാക്‌സി പിടിച്ച് വീട്ടിൽ തിരികെ എത്തിയ കഥയാണ് മാഞ്ചസ്റ്ററിലെ റാൽഫ് എന്ന ഓമന നായയ്ക്ക് പറയാനുള്ളത്. ജോർജിയ ക്രൂവ് എന്ന വ്യക്തി റാൽഫിനോടൊപ്പം പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു. എന്നാൽ അവൻ കൂട്ടം തെറ്റിപ്പോയി. കുറേ സമയം അന്വേഷിച്ചെങ്കിലും റാൽഫിനെ കണ്ടെത്താനായില്ല. ഈ സമയം റാൽഫ് ആകട്ടെ മാഞ്ചസ്റ്റർ എയർപോർട്ടിലേക്കുള്ള ഒരു ടാക്‌സിയിൽ കയറിപ്പറ്റി. അവധിക്കാലം ആഘോഷിക്കാനായി ദൂര ഇടത്തേക്ക് പോകുകയായിരുന്നു ഒരു കുടുംബമായിരുന്നു ടാക്‌സിയിൽ കയറിയത്. നല്ലവരായ ആ കുടുംബം റാൽഫിനേയും യാത്രയിൽ കൂടെ കൂട്ടി. എയർപോർട്ടിൽ കുടുംബം എത്തിയപ്പോൾ അവൻ കാറിൽ നിന്ന് ഇറങ്ങാതെ അവിടെ ഇരുന്നു. ടാക്‌സി തിരിച്ച് വീണ്ടും യാത്ര പുറപ്പെട്ട ഇടത്തേക്ക്. അങ്ങനെ 100 മൈലോളം അവൻ ടാക്‌സി കാറിൽ സഞ്ചരിച്ചു.
ഈ സമയമത്രയും തന്റെ മൂന്ന് വയസുകാരനായ റാൽഫ് എന്ന അരുമയേയും അന്വേഷിച്ച് നടക്കുകയായിരുന്നു ജോർജിയ ക്രൂവ്. ഒടുവിൽ അവർ നായയെ കാണാനില്ലാത്ത സങ്കട വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മണിക്കൂറുകൾക്ക് ശേഷം ഒരു സ്ത്രീ, റാൽഫ് ഒരു ടാക്‌സിയിൽ കറങ്ങുന്ന വിവരം ജോർജിയയോട് പറഞ്ഞു. ടാക്‌സി ഡ്രൈവറാകട്ടെ എങ്ങനെയാണ് റാൽഫിലെ തിരികെ ഉടമസ്ഥനെ ഏൽപ്പിക്കുക എന്ന ആലോചനയിലായിരുന്നു. അങ്ങനെ ജോർജിയയുടെ സുഹൃത്ത് വഴി റാൽഫ് ഉള്ള ടാക്‌സി കണ്ടു പിടിക്കുകയും 100 മൈൽ നീണ്ട റോഡ് ട്രിപ്പിന് ശേഷം റാൽഫ് ടാക്‌സി പിടിച്ച് വീട്ടിലെത്തുകയും ചെയ്തുവെന്ന് ജോർജിയ പറയുന്നു
Discussion about this post