മോസ്‌കോ : യുക്രെയ്‌നിൽ ആക്രമണം നടത്തി രാജ്യത്തെ പൂർണ്ണമായും ഇല്ലാതാക്കിയ റഷ്യ പുതിയ അടവുകൾ പയറ്റുന്നതായി റിപ്പോർട്ട്. യുക്രെയ്‌നിലെ ആയിരക്കണക്കിന് കുട്ടികളെ റഷ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 43 ക്യാമ്പുകളിലായി 6000 ത്തോളം കുട്ടികളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരെ ബ്രെയിൻവാഷ് ചെയ്ത് മാറ്റിയെടുക്കുകയും റഷ്യൻ അനുകൂല ചിന്താഗതി വരുത്തിത്തീർക്കുകയുമാണ് റഷ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്‌സ് ഹുമാനിറ്റേറിയൻ റിസേർച്ച് ലാബിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ റഷ്യയിലേക്ക് തട്ടിക്കൊണ്ട് വന്നതോ ആയ കുട്ടികളെയാണ് റഷ്യൻ സർക്കാർ സംരക്ഷണം നൽകുന്നു എന്ന പേരിൽ പിടിച്ചുവെച്ചിരിക്കുന്നത്. ഇവരെ യുക്രെയ്‌ന് തിരികെ നൽകാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടികളെ ക്യാമ്പുകളിലെത്തിച്ച് റഷ്യൻ അനുകൂല രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പലർക്കും സൈനിക പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. യുക്രെയ്‌നിലെ കുട്ടികൾക്ക് പരിശീലനം നൽകി റഷ്യൻ സൈന്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുടിൻ ഭരണകൂടം ചെയ്തുവരുന്നത് എന്നാണ് റിപ്പോർട്ട്.
നാല് മാസം മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾ ഈ ക്യാമ്പിലുണ്ട്. കഴിഞ്ഞ വർഷം ഫൈബ്രുവരിയിൽ, യുദ്ധം ആരംഭിച്ചതിനോടൊപ്പം തന്നെ ഈ ക്യാമ്പുകളും റഷ്യ ഒരുക്കിയിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇവിടേക്ക് കുട്ടികളെ അവസാനമായി എത്തിച്ചത്.
43 ക്യാമ്പുകളിൽ 41 എണ്ണം റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലും റഷ്യയിലുമായുണ്ട്. 12 എണ്ണം കരിങ്കടലിന് സമീപത്താണ്. ഏഴെണ്ണം ക്രിമിയയിലും 10 എണ്ണം മോസ്‌കോ, കസാൻ, യെകാതെറിൻബർഗ് എന്നിവിടങ്ങളിലുമാണുള്ളത്. പതിനൊന്ന് ക്യാമ്പുകൾ യുക്രെയ്ൻ-റഷ്യ അതിർത്തിയിൽ നിന്ന് 500 മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ക്യാമ്പുകൾ സൈബീരിയയിലുമുണ്ട്.
രാഷ്ട്രീയപരമായ പുനർ വിദ്യാഭ്യാസമാണ് ക്യാമ്പുകളുടെ ലക്ഷ്യം. കുറഞ്ഞത് 78% ക്യാമ്പുകൾ യുക്രെയ്‌നിലെ കുട്ടികൾക്കായി ചിട്ടയായ പുനർ വിദ്യാഭ്യാസം നടപ്പിലാക്കുന്നുണ്ട്. റഷ്യ കേന്ദ്രീകൃതമായ അക്കാദമിക്, സാംസ്‌കാരിക, ദേശസ്‌നേഹം വിഷയങ്ങൾ അല്ലെങ്കിൽ സൈനിക വിദ്യാഭ്യാസം എന്നിവയണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Discussion about this post