കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക പക്ഷവും തമ്മിൽ ഫേസ്ബുക്കിൽ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച് കുട്ടി സഖാക്കൾ പരസ്പരം പച്ചത്തെറി വിളിച്ചാണ് ഏറ്റുമുട്ടുന്നത്.
ക്വട്ടേഷൻ കേസിലും സ്വർണക്കടത്തിലും കൊലപാതകക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും ഔദ്യോഗിക പക്ഷവും തമ്മിലാണ് ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഇരു പക്ഷങ്ങളും രൂക്ഷമായ അസഭ്യവർഷമാണ് ഫേസ്ബുക്കിൽ നടത്തുന്നത്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി എം. ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ശ്രമിച്ചെന്നുള്ള ആരോപണം കണ്ണൂരിലെ തന്നെ പാർട്ടി അംഗം ശ്രീലക്ഷ്മി അനൂപ് ഉന്നയിച്ചതോടെയാണ് തെറിവിളി രൂക്ഷമായത്.
പോസ്റ്റിനു താഴെ ആകാശ് തില്ലങ്കേരി തെറിവിളിയുമായെത്തി. നേരത്തെ ഒരുമിച്ച് നിന്ന് നടത്തിയ പല കൊള്ളരുതായ്മകളും ഇതിനൊപ്പം പുറത്തുവന്നു. എടയന്നൂരിലെ സിപിഎം നേതൃത്വമാണ് ഷുഹൈബിനെ കൊല ചെയ്യിച്ചത് എന്നും ക്വട്ടേഷൻ തന്നവർക്ക് സഹകരണ ബാങ്കിൽ ജോലി കിട്ടിയെന്നും ആകാശ് തുറന്നടിച്ചു. കൊലപാതകം ചെയ്തവർ വഴിയാധാരമായെന്നും ആത്മഹത്യ ചെയ്യുന്ന അവസ്ഥ വരെയുണ്ടായെന്നും ആകാശ് തില്ലങ്കേരി പ്രതികരിച്ചു.
ശ്രീലക്ഷ്മി അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാർട്ടി ഇടപെട്ട് തീർത്ത വിഷയത്തിൽ ശ്രീലക്ഷ്മി അനൂപ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആകാശ് തില്ലങ്കേരി പക്ഷം ആരോപിക്കുന്നത്. തില്ലങ്കേരിയിലെ പാർട്ടി യുവനേതാവായിരുന്ന ജയപ്രകാശ് തില്ലങ്കേരിയും ഈ വിഷയത്തിൽ ഇടപെട്ടതോടെ തെറിവിളിയും വാക്‌പോരും രൂക്ഷമായി.
ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്കിൽ കണ്ണു പൊട്ടുന്ന തെറിവിളിയുമായി ഇരു സംഘങ്ങളും പോരടിച്ചതോടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി എം.വി ജയരാജനും കണ്ണൂർ ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റിയും രംഗത്തെത്തി. ഉളുപ്പുണ്ടെങ്കിൽ പാർട്ടി ചിഹ്നവും പേരും ആകാശ് തില്ലങ്കേരിയെപ്പോലുള്ളവർ ഉപയോഗിക്കരുതെന്ന് എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. തെറി രാജാവാകാനാണ് ആകാശ് തില്ലങ്കേരി ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
നാടിന്റെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല കമ്മിറ്റിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയേയും രക്തസാക്ഷി കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്ന ആകാശ് തില്ലങ്കേരിക്കും സംഘത്തിനുമെതിരെ പ്രതിരോധിക്കാൻ തയ്യാറാകുമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി വ്യക്തമാക്കി.
പി. ജയരാജനുമായി നേരിട്ട് ബന്ധമുള്ളവരാണ് ആകാശ് തില്ലങ്കേരി സംഘത്തിലുള്ളത്. പി ജയരാജന്റെ നിർദ്ദേശമനുസരിച്ച് രാഷ്ട്രീയ എതിരാളികൾക്ക് നേരെ അക്രമം നടത്തിവന്ന സംഘമായിരുന്നു ഇത്. സംസ്ഥാന നേതൃത്വത്തിനു മുകളിൽ വളരുന്നുവെന്ന തോന്നലിൽ പി ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കിയതോടെ ഇവർക്ക് പാർട്ടിയിൽ സ്ഥാനമില്ലാതാവുകയായിരുന്നു. തുടർന്ന് സ്വർണക്കടത്ത് ക്വൊട്ടേഷൻ കേസിൽ പിടിക്കപ്പെട്ടതോടെ ആകാശ് തില്ലങ്കേരിയേയും സംഘത്തേയും സിപിഎം മാറ്റി നിർത്തി. പാർട്ടി ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഇതോടെ മൂപ്പിളമ തർക്കവും വാക്കേറ്റവും രൂക്ഷമാവുകയായിരുന്നു. ഇതിന്റെ അനുരണനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലും തുടരുന്നത്.
Discussion about this post