ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിന്റെ കിഴക്കൻ മേഖലകളിൽ നിഗൂഢമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഭൂകമ്പമുണ്ടാകുന്നതിന് സമാനമായ ശബ്ദങ്ങളാണ് കേട്ടത്. ഭൂമി കുലുക്കമാണ് ഉണ്ടായതെന്ന വാർത്ത പരന്നതോടെ നാട്ടുകാരും ഭീതിയിലായി. എന്നാൽ മേഖലയിൽ ഭൂകമ്പമുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ രാവിലെ 10.30നും 10.45നും ഇടയിൽ വിവേകാനന്ദ് ചൗക്കിലാണ് സംഭവം.
വലിയ മുഴക്കമുള്ള ശബ്ദമാണ് ഉണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ വകുപ്പ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ ഭൂകമ്പമല്ല ഉണ്ടായതെന്നും, അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.
കഴിഞ്ഞ സെപ്തംബറിൽ ലാത്തൂരിലെ ഹസോരി, കില്ലാരി ഗ്രാമങ്ങളിലും മൂന്ന് തവണ ഇത്തരം ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, മേഖലയിലെ പലയിടങ്ങളിലും ഇത്തരം ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസർ സാകേബ് ഉസ്മാനി പറഞ്ഞു.1993ൽ കില്ലാരി ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ ഭൂകമ്പത്തിൽ 10,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Discussion about this post