കൊച്ചി: ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങൾ അക്കമിട്ട് നിരത്തി കോടതിയിൽ സമർപ്പിച്ച് ഇഡി. റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. ” നിനക്ക് ജോലി വാങ്ങി തരണമെന്ന് സിഎം എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് താഴ്ന്ന പദവി ആയിരിക്കും. എങ്കിലും നേരത്തെ ഉള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും” എന്നാണ് ശിവശങ്കർ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി കോടതിയിൽ സമർപ്പിച്ചത് കേസിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അറസ്റ്റിന് മുൻപുള്ള മൂന്ന് ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാൽ ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ശിവശങ്കർ മൗനം പാലിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ ലഭിക്കാൻ ഇഡി അപേക്ഷ സമർപ്പിച്ചത്.
ലൈഫ് മിഷൻ കോഴപ്പണം ലഭിക്കുന്നതിന്റെ തലേദിവസം സ്വപ്നയും ശിവശങ്കറുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നു. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, എന്തെങ്കിലും പിഴവ് സംഭവിച്ചാൽ കാര്യങ്ങളെല്ലാം അവർ സ്വപ്നയുടെ തലയിലിടുമെന്ന് ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇടപാടിന് ചുക്കാൻ പിടിച്ചത് ശിവശങ്കറാണ്. ഇതിന് പ്രതിഫലമായി ഒരു കോടി രൂപയും ആഡംബര മൊബൈൽ ഫോണുമാണ് ലഭിച്ചത്.
Discussion about this post