കോഴിക്കോട് : വയനാട് മേപ്പാടി സ്വദേശി വിശ്വനാഥൻ എന്ന വനവാസി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും ഇയാളെ പിന്നിട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ പ്രതിനിധികൾ വയനാട്ടിലെത്തും. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
സംഭവത്തിൽ ശ്യാം രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നീതിപൂർവ്വമായ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നതെന്നും അതിനായി മേപ്പാടിയിലെ വിശ്വനാഥന്റെ വീട്ടിൽ കമ്മീഷൻ നേരിട്ട്
എത്തി വസ്തുതകൾ മനസിലാക്കണമെന്നും അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും
പി. ശ്യാം രാജ് അഭ്യർത്ഥിച്ചത്. ഇതിന് മറുപടിയായിട്ടാണ് കേരളത്തിലേക്ക് ഒരു ടീമിനെ അയയ്ക്കാമെന്ന് കമ്മീഷൻ ചെയർമാൻ ഹർഷ് ചൗഹാൻ ഉറപ്പ് നൽകിയതെന്ന് ശ്യാം രാജ് വ്യക്തമാക്കി.
കേരളത്തിൽ ഗോത്രവിഭാഗങ്ങൾക്ക് നേരെ ഇത്തരം അക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചു വരികയാണെന്ന് ശ്യാം രാജ് കമ്മീഷൻ ചെയർമാന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.പ്രസവത്തിന് അഡ്മിറ്റായിരുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു വിശ്വനാഥൻ. എന്നാൽ മാെബൈൽ മോഷ്ടിച്ചുവെന്നും പണം മോഷ്ടിച്ചുവെന്നും ആരോപിച്ച് വിശ്വനാഥനെ ഒരു കൂട്ടം ആൾക്കാർ തടഞ്ഞുവെയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ഉൾപ്പെടെയാണ് ആരോപണം ഉയർന്നത്. വിശ്വനാഥനെ ഇവർ ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് ചോദ്യം ചെയ്യുന്നതും കൈയ്യിലെ സഞ്ചി പരിശോധിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
പിന്നീട് ആശുപത്രിയിൽ നിന്ന് ഓടിപ്പോയ വിശ്വനാഥനെ സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വിശ്വനാഥന്റെ ബന്ധുക്കളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.













Discussion about this post