കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ, ഇടപാട് നടത്തുവാൻ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് മയക്കുമരുന്നുമായി കൊച്ചിയിലേക്ക് വന്ന റാഷിദിന്റെ കാർ എക്സൈസ് സംഘം പിന്തുടർന്ന് കലൂർ സ്റ്റേഡിയം ഭാഗത്ത് വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. ”മഞ്ചേരി മജീദ്” എന്ന രഹസ്യ കോഡിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഓർഡർ അനുസരിച്ച് വിദേശ സൗന്ദര്യ വർദ്ധക വസ്തുക്കൾ എത്തിച്ച് കൊടുക്കുന്നതിന്റെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തുപോന്നത്.
ഹോസ്റ്റലിൽ താമസിക്കുന്ന യുവതികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പന. ഇടപാടുകാരുമായി ബംഗളൂരു, മൈസൂരു, ഊട്ടി എന്നിവിടങ്ങളിൽ പോയി വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയും പതിവായിരുന്നു.
ഇയാളുടെ കെണിയിൽ അകപ്പെട്ടുപോയ യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post