അമർമണി ത്രിപാഠി – ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ ഉത്തർപ്രദേശിൽ ഉയർന്നു വന്നു കൊണ്ടിരുന്ന ശക്തനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. കോൺഗ്രസ്സിൽ തുടങ്ങി, ബിജെപിയിലും സമാജ്‌വാദി പാർട്ടിയിലും മാറിമാറി പ്രവർത്തിച്ച് ഒടുവിൽ മായാവതിയുടെ മാനുവാദി സർക്കാരിലെ ഏറ്റവും ശക്തനായി മാറിയ ബ്രാഹ്മണ നേതാവ്. ഗോരഖ്പൂരിൽ നിന്നും തുടങ്ങി ലഖ്‌നൗവിൽ എത്തിനിന്ന അമർമണിയുടെ പ്രതാപത്തിൽ പാർട്ടി വ്യത്യാസമില്ലാതെ പല അതികായന്മാരെയും ഉലച്ചിരുന്നു. അടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി വരെ മാദ്ധ്യമങ്ങൾ ത്രിപാഠിയുടെ പേര് മുന്നോട്ട് വെച്ചു . എന്നാൽ എല്ലാം തകർന്നത് പെട്ടന്നായിരുന്നു.
മെയ് 9, 2003 – ലഖ്‌നൗവിലെ പേപ്പർ മിൽ കോളനിയിലെ ഒരു വീട്ടിൽ, മധുമിത ശുക്ല എന്ന അവിവാഹിതയും ഉത്തർപ്രദേശിലെ ഉന്നത സദസ്സുകളിൽ നിത്യ സാന്നിധ്യവുമായ ഉയർന്നു വന്നുകൊണ്ടിരുന്ന കവയത്രി വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടു. കേസിൽ ഒരു വിറ്റ്നസ്സും ഉണ്ടായിരുന്നു അക്കാലത്ത് 12 വയസ്സുണ്ടായിരുന്ന ഒരു പരിചാരകൻ. മധുമിതയെ കാണാൻ എത്തിയ രണ്ടു പേർക്ക് വേണ്ടി ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയ ആ പയ്യനെ പൂട്ടിയിട്ടുകൊണ്ടാണ് കൊല നടത്തിയത്. മധുമിതയുടെ സഹോദരിയും സഹോദരനും തങ്ങളുടെ സഹോദരിയുടെ മൃതദേഹത്തിന്റെ മുന്നിൽ നിന്ന് തന്നെ മാദ്ധ്യമങ്ങളോടും പോലിസിനോടും പറഞ്ഞു, അന്ന് മന്ത്രിയായിരുന്ന അമർമണി ത്രിപാഠിയും അദ്ദേഹത്തിന്റെ ഭാര്യ മധുമണി ത്രിപാഠിയും ആണ് കൊലപാതകികൾ എന്ന്. തങ്ങളുടെ സഹോദരിയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നുവെന്നും, വിവാഹത്തിനായി അവർ നിർബന്ധിച്ചത് കൊണ്ട് ഇല്ലാതാക്കിയതാണെന്നും അവർ വിളിച്ചു പറഞ്ഞു.
കേസിന്റെ ആദ്യഘട്ടത്തിൽ ലോക്കൽ പോലീസും തുടർന്ന് സിബി സിഐഡിയും നടത്തിയിരുന്ന അന്വേഷണങ്ങളിൽ കൊല നടത്തിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, അതിൽ ആരോപിതനായ ത്രിപാഠി ദമ്പതികളെ ‘തെളിവുകളുടെ അഭാവത്തിൽ’ കേസിൽ നിന്നും ഒഴിവാക്കി.
എന്നാൽ മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും, മധുമിതയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും (പ്രത്യകിച്ച് അവരുടെ സഹോദരി നിധി ശുക്ലയുടെ ) നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായി മായാവതി കേസ് സിബിഐക്ക് വിട്ടുകൊടുത്തു. അതിനിടയിൽ കൊല്ലപ്പെടുമ്പോൾ മധുമിത ഗർഭിണി ആയിരുന്നു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ആ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം അമർമണിക്കാണ് എന്ന ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. ഒടുവിൽ ത്രിപാഠി ദമ്പതികൾ ഇരുവരും അറസ്റ്റിലാവുന്നു.
വാർത്ത ചാനലുകൾ പ്രചാരം വർദ്ധിപ്പിച്ചു വരുന്ന ഒരു കാലഘട്ടത്തിൽ സംഭവിച്ച ഒരു വിഷയമായതിനാൽ ഒരു വർഷക്കാലം തുടർച്ചയായി തലക്കെട്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ഇക്കഴിഞ്ഞ ദിവസമായി ഡിസ്കവറി പ്ലസ് ഒടിടി പ്ലാറ്റ്‌ഫോമിൽ ‘ലവ് കിൽസ് – മധുമിത ശുക്ല ഹത്യാകാണ്ട്’ എന്ന പേരിൽ അഞ്ച് എപ്പിസോഡുകൾ ഉള്ള ഒരു സീരീസ് സ്ട്രീം ചെയ്തു തുടങ്ങിയത്. സീരീസ് തുടങ്ങുന്നത് തന്നെ അമർമണി ത്രിപാഠിയുടെ രണ്ടു പെണ്മക്കളുടെ ദൃഷ്ടി കോണിലൂടെയാണ്. തങ്ങളുടെ മാതാപിതാക്കളുടെ ഗുണഗണങ്ങളും, ആശ്രിതവാത്സല്യവും, നേതൃപാടവും, സ്നേഹ വാത്സല്യങ്ങളും ഒക്കെ ഹൈലറ്റ് ചെയ്തുകൊണ്ടുള്ള നറേറ്റിവ് കാണുമ്പോൾ തന്നെ എവിടേക്കാണ് പോക്ക് എന്നത് കൃത്യമാണ്. അതെ സമയം നിധി ശുക്ലയുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങൾ വളച്ചൊടിക്കാനും ഡിസ്ക്രെഡിറ്റ് ചെയ്യാനും അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളും കാണാം. ഇടയ്ക്കൊരു സ്ഥലത്ത് അമർമണി ത്രിപാഠി കമ്മ്യൂണിസ്റ്റ് ആയിരുന്നെന്നും സോഷ്യലിസ്റ്റ് ചിന്താഗതിയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്ന ആളായിരുന്നുവെന്നും പറഞ്ഞു വെക്കുന്നുണ്ട്.
യുപിയിൽ മായാവതി-മുലായം കാലഘട്ടത്തിൽ കൊണ്ടുവന്ന ക്രിമിനലൈസ്ഡ് പൊളിറ്റിക്സിന്റെ വലിയ ഒരു പ്രയോക്താവായിരുന്നു അമർമണി എന്നുള്ളതിൽ ഒരു സംശയവും വേണ്ടാത്ത വസ്തുതയാണ്. ജാതി, സമ്പത്ത്, മസിൽ പവർ തുടങ്ങിയ മൂന്ന് ഘടകങ്ങൾ ഉപയോഗിച്ച് മുന്നിൽ നിന്നും കൊണ്ട് കളിച്ച അമർമണി ത്രിപാഠിയുടെ കൊലപാതകത്തിലുള്ള പങ്ക് കോടതിയിൽ തെളിയിക്കപ്പെട്ടതാണ്. തടവിലായതിന് ശേഷം മറ്റ് കാരണങ്ങളാൽ ദമ്പതികൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ജയിലിലും എല്ലാ ആഡംബരങ്ങളോടെയും സൗകര്യങ്ങളോടെയും ആയിരുന്നു അവർ കഴിഞ്ഞിരുന്നത് എന്ന് റിപ്പോട്ടുകൾ വന്നിരുന്നു. അതെ സമയം ഇവരുടെ ഏക പുത്രൻ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് തോൽക്കുകയും പിന്നീട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു നിയമസഭാംഗമായി മാറുകയും ചെയ്ത അമൻമണി ത്രിപാഠി തന്നെ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതിന്അറസ്റ്റിലായ വ്യക്തിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിലിൽ കിടന്ന് മത്സരിച്ചാണ് അമൻമണി ത്രിപാഠി വിജയിച്ചത്. ഇതൊക്കെ സീരീസ് ബോധപൂർവ്വം മറച്ചു പിടിക്കുന്നുണ്ട്.
അന്വേഷണത്തിലെ ദുരൂഹതകൾ പലതും പുറത്ത് കൊണ്ടുവന്ന് മൊത്തം കേസിനെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമം വിജയം കണ്ടിട്ടുണ്ടെങ്കിലും, അതിന് പിറകിലുള്ള ഉദ്ദേശശുദ്ധി നിഷ്പക്ഷമായി കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നവർക്ക് സംശയാസ്പദമായി തോന്നും. ബ്രാഹ്മിൺ – താക്കൂർ പ്രബല ലോബികൾ തമ്മിലുള്ള സംഘർഷത്തിലെ ഒരു കരുവായി മധുമിത ശുക്ലയുടെ കൊലപാതകത്തെ ഉപയോഗിക്കുകയായിരുന്നു എന്ന സൂചനകൾ ആണ് കൊടുക്കുവാൻ ശ്രമിച്ചിട്ടുള്ളത്. ഡിസ്കവറി പ്ലസ് പ്ലാറ്റഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്
Discussion about this post