തിരുവനന്തപുരം: സിപിഎമ്മുകാർ പ്രതികളായ കൊലപാതകക്കേസുകളിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2,11,17,393 കോടി രൂപ(2.11 കോടി). ശുഹൈബ്, പെരിയ കേസുകളിൽ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പൊതുജനങ്ങളുടെ പണമെടുത്ത് സർക്കാർ ധൂർത്ത് നടത്തിയത്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മാത്യു കുഴൽനാടന് രേഖാമൂലം മറുപടി നൽകിയത്. കഴിഞ്ഞ ഒൻപതിനാണ് മാത്യു കുഴൽനാടൻ ഈ ചോദ്യം സഭയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടി ഇന്നലെയാണ് നിയമസഭാ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.
ശുഹൈബിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ മുടക്കിയത് 96,34,261 രൂപയാണ്. ഇതിൽ 86.40 ലക്ഷം അഭിഭാഷക ഫീസും, ബാക്കി 6,64,961 രൂപ ഇവർക്കുള്ള വിമാനയാത്രയ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ചെലവഴിച്ചത്. ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിരുന്നു. ഇത് തടയാനായിരുന്നു സിപിഎം നീക്കം. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസിലും ഉളളപ്പോഴാണ്, സർക്കാരിന് വേണ്ടി വാദിക്കാൻ പുറത്ത് നിന്നുള്ള അഭിഭാഷകരെ എത്തിച്ചത്.
ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷവും അമരീന്ദർ സിംഗിന് 22 ലക്ഷവുമാണ് നൽകിയത്. സുപ്രീംകോടതിയിൽ സർക്കാരിനായി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയും ആയിരുന്നു.
പെരിയ കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാൻ സർക്കാർ മുടക്കിയത്. 1,14,83,132 രൂപയാണ്. പുറത്ത് നിന്നുള്ള അഭിഭാഷകരെയാണ് ഇതിനും എത്തിച്ചത്. അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് ഫീസ് നൽകിയത്. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും വേണ്ടി ചെലവഴിച്ചു. സുപ്രീംകോടതിയിൽ പെരിയ കേസിൽ സർക്കാരിന് വേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദർ സിംഗിനും നൽകി.
Discussion about this post