ആലപ്പുഴ: കായംകുളത്ത് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയ്ക്ക് മർദ്ദനം. കായൽവാരത്ത് സ്വദേശി ഇഹ്‌സാനയ്ക്കാണ് ഭർതൃവീട്ടുകാരുടെ മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് എടുത്തു.
ചിറക്കടവം സ്വദേശി സമീർ, പിതാവ് മുഹമ്മദ് കുഞ്ഞ്, മാതാവ് റംലത്ത്, സഹോദരി റോഷ്ൻ എന്നിവർക്കെതിരെയാണ് കേസ്. മൂന്ന് വർഷം മുൻപായിരുന്നു ഇഹ്‌സാനയുമായുള്ള സമീറിന്റെ വിവാഹം. ഇതിന് ശേഷം സമീറും വീട്ടുകാരും നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ബെൽറ്റ് കൊണ്ട് യുവതിയുടെ ദേഹത്ത് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ ഇഹ്‌സാന സ്വന്തം വീട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പുറത്താണ് സാരമായ പരിക്കുകളുള്ളത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ സ്ത്രീധന പീഡന നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സിപിഐ ലോക്കൽ കമ്മിറ്റി അംഗമാണ് സമീർ.
Discussion about this post