തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ സംസ്ഥാനത്ത് നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയും നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുകയും ചെയ്യുന്നതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു വ്യക്തിയുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ആരെയും തുറുങ്കിലടയ്ക്കാൻ നിയമത്തിൽ പറയുന്നില്ല.
സമരത്തിന്റെ പാരമ്പര്യത്തിന്റെ മേന്മ വിളമ്പുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും എന്ന് മുതലാണ്് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛം ഉടലെടുത്തത്. നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടിലെ മുസ്ലീം സ്ത്രീകൾക്ക് പർദ്ദയും തട്ടവും ധരിക്കാനാകുന്നില്ല. മുഖ്യമന്ത്രിക്ക് പൊതുപരിപാടി ഉണ്ടെങ്കിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളത്.
മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞാൽ കണ്ണൂർ പാലക്കാട് അടക്കമുള്ള ജില്ലകളിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ നടപടികളാണ് പോലീസ് കാട്ടിക്കൂട്ടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇഷ്ടപ്പെടുന്ന വസ്ത്ര ധാരണം അടക്കമുള്ള മൗലികാവകാശങ്ങൾക്ക് മേൽ സംസ്ഥാന സർക്കാർ കടന്നു കയറുകയാണ്. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ ജയിലിൽ അടയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതിന് ജയിലറകൾ തികയാതെ വരുമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
Discussion about this post