ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ദോസ്തിൽ പങ്കാളികളായ ദുരന്ത പ്രതികരണ സേന ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തതയിലൂന്നിയ നിസ്വാർത്ഥ സേവനമാണ് ഇന്ന് രാജ്യത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളെ ഏവരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഒരാൾ മറ്റൊരാളെ സഹായിക്കുമ്പോൾ, നമ്മൾ അയാളെ നിസ്വാർത്ഥൻ എന്ന് വിളിക്കുന്നു. വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, രാജ്യങ്ങളുടെ കാര്യത്തിലും ഇത് വാസ്തവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ത്രിവർണ പതാക കാണുമ്പോൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ സുരക്ഷിതത്വ ബോധമാണ് അനുഭവപ്പെടുന്നത്. തുർക്കിയിൽ മാത്രമല്ല, സമീപകാലത്ത് അഫ്ഗാനിസ്ഥാനിലും യുക്രെയ്നിലും നമ്മൾ രക്ഷാദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവർണ പതാക ഇന്ന് നമ്മളെ പോലെ മറ്റ് പല രാജ്യങ്ങൾക്കും സുരക്ഷാ കവചമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് എവിടെ ഒരു ദുരന്തമുണ്ടായാലും, ഇന്ത്യയാണ് അവിടെ സഹായവുമായി ആദ്യമെത്തുന്നത്. നേപ്പാൾ ഭൂചലനത്തിലും മാലിദ്വീപിലും ശ്രീലങ്കയിലും എല്ലാം നാം അത് തെളിയിച്ചു. ഇന്ത്യയുടെ ദേശീയ ദുരന്ത പ്രതിരോധ സേനയിൽ ഇന്ന് മറ്റ് രാജ്യങ്ങൾക്കും വിശ്വാസം വർദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇനിയും നമ്മുടെ ദുരന്ത പ്രതികരണ സേനയുടെ ശേഷിയും ലക്ഷ്യങ്ങളും വിപുലമാക്കണം. ലോകത്തിലെ ഏറ്റവും ശക്തമായ ദുരന്ത പ്രതികരണ സേന ഇന്ത്യയുടേതാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post