കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ പോലീസിന്റെ മൃഗീയമായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ കോഴിക്കോട് ഗവണ്മെന്റ് പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിന് സമീപം വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
യുവമോർച്ച പ്രവർത്തകരായ വൈഷ്ണവ്, സബിൻ എന്നിവരെയാണ് പോലീസ് നിഷ്ഠൂരമായി കൈകാര്യം ചെയ്തത്. പ്രവർത്തകരെ നടുറോഡിൽ തല്ലി വീഴ്ത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ മുഖത്തും കഴുത്തിലും തലയിലും ശക്തമായി മുഷ്ടി ചുരുട്ടി ഇടിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നിർബന്ധപൂർവം നടക്കാവ് പോലീസിന്റെ വാഹനത്തിൽ കയറ്റി കൊണ്ട് പോയി.
തല്ലി വീഴ്ത്തുമ്പോഴും മർദ്ദനം ഏൽക്കുമ്പോഴും പ്രവർത്തകർ ഉച്ചത്തിൽ ‘ഭാരത് മാതാ കീ ജയ്‘ എന്ന് വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൂട്ടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാരത് മാതാ കീ ജയ് കേൾക്കുമ്പോൾ കൂടുതൽ പ്രകോപിതനാകുന്നതും ഭീകരമായ മർദ്ദനം തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇയാളെ മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
Discussion about this post