കോട്ടയം: എംആർപിയേക്കാൾ അധികവില ഈടാക്കിയ സംഭവത്തിൽ പിഴ വിധിച്ച് കോട്ടയം ഉപഭോക്തൃ തകർക്ക പരിഹാര കമ്മീഷൻ. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് പരമാവധി വിലയേക്കാൾ കൂടുതൽ തുക വില ഇടാക്കിയ സംഭവത്തിലാണ് നടപടി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന് ആണ് പിഴയീടാക്കിയത്.
ഉപഭോക്താവിന് സ്വകാര്യ സൂപ്പർമാർക്കറ്റ് 10000 രൂപ പിഴ നൽകണം എന്നാണ് വിധിച്ചിരിക്കുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണക്ക് എംആർ പിയേക്കാൾ മൂന്ന് രൂപയാണ് സ്വകാര്യ സൂപ്പർമാർക്കറ്റ് ഈടാക്കിയത്. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയിൽ നിന്നാണ് ഇത്തരത്തിൽ വില ഈടാക്കിയത്. ചങ്ങനാശ്ശേരി പാറേൽപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്ന് കെ എൽ എഫിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണയാണ് വിനോദ് ആന്റണി വാങ്ങിയത്. ഇതിന് പാക്കറ്റിൽ 235 രൂപയാണ് എം ആർ പിയായി നൽകിയിരുന്നത്. എന്നാൽ തന്റെ പക്കൽ നിന്ന് 238 രൂപ സൂപ്പർമാർക്കറ്റ് അധികൃതർ ഈടാക്കി എന്നാണ് വിനോദ് ആന്റണിയുടെ പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂപ്പർമാർക്കറ്റ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. വിനോദ് ആന്റണിയിൽ നിന്ന് അധികമായി വാങ്ങിയ മൂന്ന് രൂപയും 2021 സെപ്തംബർ ഏഴ് മുതലുള്ള ഒൻപത് ശതമാനം പലിശയും സഹിതം തിരികെ നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചത്. കൂടാതെ നിയമ നടപടികൾമൂലമുള്ള കഷ്ടനഷ്ടങ്ങളും തുകയും വഹിക്കണം. ഇത്തരത്തിൽ 10,000 രൂപ പിഴയായി നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചത്.
Discussion about this post