കണ്ണൂർ: സ്വർണ്ണക്കടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. കഴിഞ്ഞ ഒക്ടോബറിൽ താമരശ്ശേരി സ്വദേശി മുഹമ്മദ് അഷറഫിനെയാണ് അലി ഉബൈറാനും സംഘവും തട്ടിക്കൊണ്ട് പോയത്.
അഷറഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മിൽ വിദേശത്ത് നടത്തിയ സ്വർണ ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. അഷറഫിനെ തട്ടിക്കൊണ്ട് പോയി വിലപേശി സ്വർണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാന്റെയും സംഘത്തിന്റെയും പദ്ധതി. എന്നാൽ അലിയുടെ സഹോദരന്മാരായ ഷബീബ് റഹ്മാനും മുഹമ്മദ് നാസും പോലീസിന്റെ പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു. ഇതോടെ പ്രതികൾ അഷറഫിനെ ആറ്റിങ്ങലിൽ ഇറക്കി വിട്ട ശേഷം കടന്നു കളയുകയായിരുന്നു.
പിടിയിലായ അലി ഉബൈറാൻ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും പ്രതിയാണ്. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അലി ഉബൈറാൻ, കഴിഞ്ഞ ദിവസം നാട്ടിലെത്തിയതോടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
Discussion about this post