തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിന് കീഴിൽ ക്രമസമാധാനപാലനം നോക്കുകുത്തിയായതിന്റെ തെളിവുകൾ പുറത്ത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ ചൂണ്ടുപലകയാവുന്നത്.
കേരളത്തിൽ സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറര വർഷത്തിൽ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ തന്നെ 251 കേസുകളിൽ പോലീസുകാരാണ് പ്രതികൾ. 2199 കൊലപാതകങ്ങളും ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു.
2021 ലും 22 ലും 355 കൊലപാതകങ്ങൾ വീതം സംസ്ഥാനത്ത് നടന്നു. 2021ൽ 16199 സ്ത്രീ പീഡന കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ആയതോടെ 18952 ആയി ഇത് ഉയർന്നു. 2022 ലെ സ്ത്രീ പീഡന കേസുകളിൽ 58 ലും പോലീസുകാരാണ് പ്രതികൾ. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങളുണ്ട്.
ഓപ്പറേഷൻ ആഗിൽ ജനുവരി 31 വരെ 2030 കേസുകളിലായി 2172 പേർ അറസ്റ്റ് ചെയ്തതായും ആറരവർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 164 ഗുണ്ടാ ആക്രമണങ്ങളെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 30.01.2023 വരെ കാപ്പ നിയമ പ്രകാരം 339 പേരെയും എൻ ഡി പി എസ് പ്രകാരം 5 പേരെയും കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post