തിരുവനന്തപുരം: മലയാള സിനിമയെ തകർക്കാൻ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സ്ഥിരമായി നെഗറ്റീവ് റിവ്യൂസ് നൽകുന്ന യൂട്യൂബർമാർ ഈ ഗൂഢസംഘത്തിന്റെ ഭാഗമാണ്. ഇത്തരം സംഘങ്ങൾ നിലവിലുണ്ടെന്ന് സർക്കാരിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെല്ലാം അറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു കോടി രൂപ കൊടുത്താൽ ആ സിനിമയെ ഇവർ ഉപദ്രവിക്കില്ല. ഈ പണം വാങ്ങിയ ശേഷം ഓൺലൈനിൽ വലിയ പോസിറ്റീവ് പ്രൊപ്പഗാണ്ട സൃഷ്ടിക്കും. ആദ്യ ദിവസങ്ങളിൽ ഈ പ്രചാരണം കാണുന്ന ആളുകൾ സ്വാഭാവികമായും തിയേറ്ററിൽ ഇരച്ചു കയറും. വൈഡ് റിലീസിംഗിന്റെ ബലത്തിൽ ഈ ചിത്രങ്ങൾക്ക് മികച്ച സാമ്പത്തിക ലാഭം ഉണ്ടാകും. ഇത് ചിത്രത്തിന്റെ സാറ്റ്ലൈറ്റ്- ഒടിടി റിലീസുകൾക്ക് മുതൽക്കൂട്ടാകും.
ഒരു സിനിമ കണ്ടാൽ അത് കൊള്ളാമോ കൊള്ളില്ലയോ എന്ന് എനിക്ക് എന്റെ കൂട്ടുകാരോട് ജനുവിനായി പറയാം. അത് ഞാൻ എന്ന ആസ്വാദകന്റെ സ്വകാര്യ അഭിപ്രായമാണ്. എന്നാൽ അത് നാട്ടുകാരോട് പറയണമെങ്കിൽ പൊതുവായ നിരവധി മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ച് വേണം സംസാരിക്കാൻ.
ഓൺലൈനിൽ ടിക്കറ്റ് വിൽക്കുന്ന കമ്പനികൾ നൽകുന്ന റേറ്റിംഗുകളും സംശയാസ്പദമാണ്. ഈ ടിക്കറ്റ് വിൽക്കുന്ന കമ്പനിയാണ് നമ്മുടെ പടത്തിന്റെ നിലവാരം തീരുമാനിക്കുന്നത്. ആന്ധ്രാ പ്രദേശിൽ, സുതാര്യമല്ലാത്ത ഇത്തരം പ്രൈവറ്റ് ടിക്കറ്റിംഗ് സംവിധാനത്തെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. കേരള സർക്കാരും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. ഇല്ലെങ്കിൽ നമ്മുടെ സിനിമാ വ്യവസായം തകരുമെന്നും ഗണേഷ് കുമാർ ദുബായിൽ പറഞ്ഞു.
Discussion about this post