ചെന്നൈ: സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ സ്വന്തമാക്കുകയോ പരിപാലിക്കുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിക്ക് തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളെ ഉടൻ പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി.
തമിഴ്നാട്ടിൽ ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും കീഴിലുള്ള എല്ലാ ആനകളെയും സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണം. ഇതിനായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
തമിഴ്നാട്ടിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതാണ് വിധിയെന്ന് ഭക്തജന സംഘങ്ങളും ആനപ്രേമി സംഘടനകളും ആശങ്കപ്പെടുന്നു. എന്നാൽ വിധി സ്വാഗതാർഹമാണെന്നാണ് മൃഗസ്നേഹികളുടെ സംഘടനകൾ അഭിപ്രായപ്പെടുന്നത്.
Discussion about this post