തിരുവനന്തപുരം; വരും വർഷങ്ങളിൽ ബിജെപി കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിറളി പിടിച്ച് ഇടതുപക്ഷം. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതാണ് സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്.
ത്രിപുരയിൽ കഴിഞ്ഞ തവണ ബിജെപി വിജയം അട്ടിമറിയായിരുന്നുവെന്നും പാർട്ടി സംസ്ഥാനത്ത് തിരിച്ചെത്തുമെന്നുമായിരുന്നു കേരളത്തിൽ സിപിഎം നേതാക്കൾ നടത്തിയിരുന്ന പ്രചാരണം. അതിന് വേണ്ടി സ്വന്തം ആശയം പോലും ബലികഴിച്ച് കോൺഗ്രസുമായും സിപിഎം കൂട്ടുകൂടി. പരസ്യസഖ്യത്തിൽ മത്സരിച്ചിട്ടുപോലും ബിജെപിയുടെ വിജയത്തിന് തടയിടാൻ ഇടതുപക്ഷത്തിന് ആയില്ല.
പശ്ചിമബംഗാളിലേതുപോലെ ത്രിപുരയും എന്നെന്നേക്കുമായി കമ്യൂണിസ്റ്റ് ഭരണത്തോട് വിടപറയുകയാണെന്ന തിരിച്ചറിവ് സിപിഎമ്മിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാണ്. ബിജെപിയെ തോൽപിക്കാനെന്ന പേരിൽ ത്രിപുരയിൽ ബദ്ധശത്രുക്കളുമായി കൈകോർത്തതും കേരളത്തിൽ ചർച്ചയായിരുന്നു.
നിലവിൽ ഭരണവും കിട്ടിയില്ല കോൺഗ്രസുമായി കൂട്ടുകൂടിയെന്ന നാണക്കേടും പാർട്ടിക്ക് ലഭിച്ചു. പ്രധാനമന്ത്രിയുടേത് അതിരുകവിഞ്ഞ മോഹമാണെന്ന് ആയിരുന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. അതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസ്താവന മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പ്രതികരിച്ച് മുഹമ്മദ് റിയാസും രംഗത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ചർച്ചയുടെ പേരിൽ ബിജെപിയെ ആക്രമിക്കാൻ തുടക്കം മുതൽ സിപിഎം നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ ഈ ആരോപണം ജനങ്ങൾ തളളിയതിനാൽ പൊതുജനമദ്ധ്യത്തിൽ ചർച്ചകൾ പ്രതീക്ഷിച്ചപോലെ സജീവമായില്ല. ഇതും സിപിഎം നേതാക്കളെ അലട്ടുന്നുണ്ട്.
ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരുമെന്നും മറിച്ചു സംഭവിക്കണമെങ്കിൽ മതപക്ഷ കേരളം മരിക്കണമെന്നും ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പ്രതികരണം. മതനിരപേക്ഷതയുടെ കേരള മാതൃക വേരുറപ്പിക്കുന്ന നാളുകളാണ് വരാനുളളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കഴിഞ്ഞ ബജറ്റിൽ ഈ കേരള മാതൃക നികുതികൾ കുത്തനെ ഉയർത്തിയതും പെട്രോളിനും ഡീസലിനും അധിക നികുതി ഏർപ്പെടുത്തിയതും സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ചതും പൊതുസമൂഹത്തിൽ ചർച്ചയാണ്. സിപിഎമ്മിന്റെയും സർക്കാരിന്റെയും ന്യായീകരണങ്ങൾ ഒന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാനോ അവരെ തൃപ്തിപ്പെടുത്താനോ പര്യാപ്തമായിരുന്നില്ല. നികുതി വർദ്ധനവിന് കേന്ദ്രത്തെ പഴിചാരി തലയൂരാനുളള പതിവ് ശ്രമവും പാഴ്‌വേലയായി. ഈ ജനവികാരം കേന്ദ്രത്തിനും ബിജെപിക്കും അനുകൂലമായി മാറുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
Discussion about this post