എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ പടർന്ന തീ പൂർണമായും അണയ്ക്കാൻ കഴിയാതെ വന്നതോടെ പുകയിൽ മുങ്ങി കൊച്ചി നഗരം. അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ പുക പ്രദേശവാസികൾക്കും യാത്രികർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. തീ പൂർണമായി അണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമങ്ങൾ തുടരുകയാണ്.
നിലവിൽ ബ്രഹ്മപുരത്തിന്റെ 10 കിലോമീറ്റർ പരിധിയിലാണ് പുക തിങ്ങി നിറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ഞ് മൂടിയതിന് സമാനമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. പുകയ്‌ക്കൊപ്പം രാത്രികാലങ്ങളിൽ ഉൾപ്പെടെ കഠിനമായ ചൂട് അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിയിട്ടുള്ള പുക ശ്വസിച്ച് പ്രദേശവാസികൾക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ പുക ശ്വസിക്കുന്നവർക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്നാണ് ഭയം. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരിൽ
പുക ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട്. നിലവിൽ 10 ഓളം ഫയർഫോഴ്‌സ് യൂണിറ്റാണ് തീ അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു മാലിന്യ പ്ലാന്റിൽ തീ പിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയും രൂക്ഷമാകുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയം ആക്കിയെങ്കിലും പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഏക്കറുകണക്കിന് സ്ഥലത്താണ് മാലിന്യം കൂന്ന് കൂടി കിടക്കുന്നത്. തീ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് വേഗത്തിൽ പടരുന്നത് അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതേസമയം തീ അണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫയർഫോഴ്‌സിന് സഹായം നൽകാൻ ഒരുക്കമാണെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post