ബ്രസൽസ്: തന്റെ നാല് പെണ്മക്കളെയും ഒരു മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മയ്ക്ക് ദയാവധം അനുവദിച്ചു. കൂട്ടക്കൊലയുടെ പതിനാറാം വാർഷികമായ ഫെബ്രുവരി 28നാണ് ബെൽജിയം സ്വദേശിനിയായ ജെനിവീവ് ലെർമിറ്റിനെ ദയാവധത്തിന് വിധേയയാക്കിയത്. 2007 ഫെബ്രുവരി 28നായിരുന്നു കുടുംബ വീട്ടിൽ വെച്ച് ജെനിവീവ് തന്റെ 3 വയസ് മുതൽ 14 വയസ് വരെ പ്രായമുള്ള 5 മക്കളെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് കുട്ടികളുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാൻ ജനിവീവ് ലെർമിറ്റ് ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. തുടർന്ന്, മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
2008ൽ കോടതി ജനിവീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്ന് ഇവർക്ക് മാനസികരോഗത്തിന് ചികിത്സ നൽകി വരികയായിരുന്നു. ദയാവധം നടത്തപ്പെടുമ്പോൾ 56 വയസ്സായിരുന്നു ഇവരുടെ പ്രായം.
അസഹനീയമായ മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് ദയാവധത്തിന് അപേക്ഷ നൽകാൻ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ബെൽജിയം. അപേക്ഷ നൽകുന്ന സമയത്ത്, വ്യക്തിക്ക് പൂർണമായ ബോധം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. നിരവധി ആരോഗ്യ വിദഗ്ധർ ശുപാർശ നൽകിയാലേ ദയാവധം അനുവദിക്കുകയുള്ളൂ.
കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം സുബോധത്തിൽ സ്വന്തം ജീവിതം സ്വയം അവസാനിപ്പിക്കാൻ ജെനിവീവ് ലെർമിറ്റ് ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് അവർക്ക് അതിന് സാധിക്കാതെ പോയി. ഭേദമാകാൻ ഏറെ പ്രയാസമുള്ള കടുത്ത മനോരോഗമാണ് ജെനിവീവിന്റേത്. ഫെബ്രുവരി 28 തന്നെ മരിക്കാനുള്ള ദിവസമായി അവർ തിരഞ്ഞെടുത്തത്, കൊല്ലപ്പെട്ട മക്കളോടുള്ള ആദരസൂചകമാണെന്നും ജനിവീവിന്റെ അഭിഭാഷകൻ പറഞ്ഞു.
Discussion about this post