ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരർ പ്രദേശത്തെ മസ്ജിദിനുള്ളിൽ ഒളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയത്.
ഏറ്റുമുട്ടലിനിടെ മസ്ജിദിൽ ഭീകരർ ഒളിച്ച സംഭവത്തെ പുൽവാമയിലെ ജനങ്ങൾ ശക്തമായി അപലപിച്ചതായി സൈന്യം വ്യക്തമാക്കി. ഇതിനെ പിന്തുണയ്ക്കുന്നവർ ആരാധനാലയത്തിന്റെ പവിത്രതയാണ് ഇല്ലാതാക്കുന്നതെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതിൽ അമർഷം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് മെഴുകുതിരി കത്തിച്ച് ജനങ്ങൾ പ്രതിഷേധമാർച്ച് നടത്തിയത്. ഇതിൽ ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ശിപായി പവാന് ആദരാഞ്ജലികൾ അർപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി.
പുൽവാമയിലെ അവന്തിപ്പോരയിൽ ആയിരുന്നു ഏറ്റുമുട്ടൽ. കശ്മീരി പണ്ഡിറ്റായ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരർ പ്രദേശത്തുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ ഇവർ മസ്ജിദിനുള്ളിൽ ഒൡക്കുകയായിരുന്നു. ഇത് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി. ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഭീകരരെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞത്.
സൈനികരെ ഭയന്ന് ഭീകരർ മസ്ജിദിനുള്ളിലാണ് മിക്കവാറും അഭയം പ്രാപിക്കാറുള്ളത്. ഇത് ഏറ്റുമുട്ടലിന് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്. ആരാധനാ കേന്ദ്രം ആയതിനാൽ മസ്ജിദിനുള്ളിലേക്ക് കടന്നുചെല്ലാൻ സൈന്യത്തിന് നിയന്ത്രണമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് ഭീകരർ മസ്ജിദുകളെ സുരക്ഷിത താവളങ്ങൾ ആക്കുന്നത്.
Discussion about this post