മലപ്പുറം; 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കാണാപ്പുറങ്ങൾ തുറന്നുകാട്ടുന്ന പുഴ മുതൽ പുഴ വരെ എന്ന സിനിമ ഒരു തുടക്കം മാത്രമാണെന്ന് ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ ശങ്കു ടി ദാസ്. വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിലിട്ട നിരൂപണത്തിൽ ശങ്കു ടി ദാസ് വ്യക്തമാക്കി.
ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റമാണ് ഈ സിനിമ.
പുഴ മുതൽ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.
മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നതെന്നും ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടി.
പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്.
ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്. കൂടുതൽ മികവും തികവുമുള്ള തുടർച്ചകൾ ഇതിനുണ്ടാവേണ്ടതുണ്ട്. അതുണ്ടാവുകയും ചെയ്യും. ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകൾ ഒഴുകട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post