കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ കൂനയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക വ്യാപിക്കുകയാണ്. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. മാലിന്യം കത്തിയമർന്ന് കെട്ട് തുടങ്ങിയെങ്കിലും പുകയ്ക്ക് ശമനമില്ല. പുക നിയന്ത്രണവിധേയമാക്കുവാൻ കഴിയാത്തതിനാൽ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും കഴിയുന്നവർ ഏറെ ദുരിതത്തിലാണ്. നിരവധി പേരാണ് ശ്വാസം മുട്ടലിനടക്കം ചികിത്സ തേടിയത്.
കൊച്ചി കോർപ്പറേഷൻ, കേരള അഗ്‌നിരക്ഷാ സേന, പൊലീസ്, ഹെൽത്ത് സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, ഭാരത് പെട്രോളിയം, സിയാൽ എന്നിവയുടെ ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
Discussion about this post