ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത സുഹൃത്ത് ഫർഹത്ത് ഷഹ്സാദിയുടെ സമ്പത്ത് ക്രമതീതമായി വർധിച്ചുവെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ സർക്കാരിന്റെ സമയത്ത് യുകെയിൽ റിയൽ എസ്‌റ്റേറ്റ് ബന്ധമുള്ള നാലോളം കമ്പനികൾ ഫർഹത് ഷഹ്‌സാദിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 മുതൽ 2021 വരെയുള്ള സമയത്താണ് ഫർഹത്തും ഭർത്താവും ചേർന്ന് ഈ കമ്പനികൾ ഏറ്റെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇമ്രാൻ ഖാന്റെ ഭരണകാലത്ത് 2018ന് ശേഷം ഫർഹത്തിന്റെ സമ്പത്ത് നാലിരട്ടിയിലധികം കൂടിയെന്നാണ് ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഫർഹത്തും ഭർത്താവും ചേർന്ന് ഈ കമ്പനികൾ ഏറ്റെടുത്തതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഫർഹത്ത് ഷഹ്സാദിയുടെ സഹോദരി മുസറത്ത് ഖാൻ യുകെയിൽ ആറോളം കമ്പനികളുടെ ഉടമസ്ഥയാണ്. നിലവിൽ ഫർഹത്തും ഭർത്താവും വിദേശത്താണ് കഴിയുന്നത്. 971 മില്യൺ പാകിസ്താൻ രൂപയാണ് 2021ൽ ഇവരുടെ ആസ്തിയായി കണ്ടെത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എഫ്ഐഎ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ തിരികെ പാകിസ്താനിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമം. എന്നാൽ തനിക്കെതിരായ ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഫർഹത്തനെതിരെയും നടക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. ഫർഹത്തിന്റെ ഭർത്താവും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post